നെടുമ്പാശേരി: തപാൽ വോട്ടുകൾ ശേഖരിക്കുന്ന നടപടി സുതാര്യമല്ലെന്നാരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. കളമശേരി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കുന്നുകര പഞ്ചായത്തിലെ കുറ്റിപ്പുഴയിൽ ഇന്നലെ രാവിലെ 11 നാണ് സംഭവം. 80 കഴിഞ്ഞ മുതിർന്ന പൗരൻമാരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകൾ വീടുകളിലെത്തി ശേഖരിക്കാനാണ് ഉദ്യോഗസ്ഥരെത്തിയത്. ഇത്തരത്തിൽ വോട്ട് ചെയ്ത് കവറുകളിലാക്കി ഒട്ടിച്ച് ഉദ്യോഗസ്ഥരെ തിരിച്ചേൽപ്പിക്കുമ്പോൾ ഇവ യാതൊരു സുരക്ഷയില്ലാതെ സഞ്ചിയിൽ ശേഖരിക്കുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്.
വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ സീൽ വെച്ച പെട്ടിയിൽ ശേഖരിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സഞ്ചിയിൽ ശേഖരിക്കുന്ന കവറുകളിൽ നിന്ന് വോട്ടുകൾ മാറ്റാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. രണ്ട് മണിക്കൂറോളം ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. ചെങ്ങമനാട് പൊലിസ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ അഷ്റഫ് മൂപ്പന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ വ്യക്തമായ തീരുമാനം ഉണ്ടാകുന്നത് വരെ നടപടികൾ നിറുത്തിവയ്ക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ജനവിധി അട്ടിമറിക്കാനുള്ള ഭരണപക്ഷ ഗൂഢാലോചനയുടെ ഭാഗമാണ് വോട്ടു ചെയ്ത കവറുകൾ സഞ്ചിയിൽ ശേഖരിക്കുന്നതിന് പിന്നിലെന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എം.എ. സുധീർ ആരോപിച്ചു. സീൽ വച്ച പെട്ടിയിൽ കവറുകൾ പിന്നീട് നിക്ഷേപിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനിടയിൽ കവർ മാറ്റി വോട്ടു തന്നെ മാറ്റിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഒരു ബൂത്തിൽ 80 മുതൽ 200 വരെ വോട്ടുകൾ ഇത്തരത്തിൽ ഉണ്ടെന്നിരിക്കെ തിരഞ്ഞെടുപ്പ് ഫലം തന്നെ തിരുത്തിയെഴുതാൻ ഇതിലൂടെ കഴിയുമെന്നും സുധീർ പറഞ്ഞു.
യു.ഡി.എഫ് നേതാക്കളായ എം.എ സുധീർ, സി.യു. ജബ്ബാർ, ഇ.എം. സബാദ്, പി.പി. സെബാസ്റ്റ്യൻ, ആന്റണി ചക്യേത്ത്, വി.എസ്. നജീബ്, അനിൽ ആർ. നായർ, ഷിബി പുതുശ്ശേരി, സീന സന്തോഷ്, ജിജി സൈമൺ, ടി.പി. രാധാകൃഷ്ണൻ, സി.എം. മജീദ് അരുൺ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളിൽ ബി.ഡി.ജെ.എസ് കുന്നുകര പഞ്ചായത്ത് ഭാരവാഹികളായ സിജുകുമാർ, ജഗൽകുമാർ എന്നിവരും പ്രതിഷേധിച്ചു.