jijendran

തിരുവനന്തപുരം: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളുടെ ഇടനിലക്കാരനായ മലയാളി യുവാവിനെ റൂറൽ പൊലീസ് പിടികൂടി. പാളയം സായി സദനിൽ ജിജേന്ദ്രനെയാണ് (അലക്‌സ് - 31)റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കഞ്ചാവ് കൃഷിചെയ്യുന്ന പഡേരുമേഖലയിൽ വൻ സ്വാധീനമുള്ളയാളാണ് അലക്‌സ്. കഞ്ചാവിനായി ആന്ധ്രയിൽ എത്തുന്നവർ ഇയാളെയാണ് സമീപിക്കുന്നത്. സാമ്പിൾ കാണിച്ച് വില ഉറപ്പിച്ചശേഷം കേരളത്തിൽ നിന്നെത്തിയവരുടെ വാഹനവുമായി ഉൾപ്രദേശത്തു പോയി കഞ്ചാവ് പായ്ക്ക് ചെയ്തു കൊണ്ടുവന്ന് കൈമാറുകയാണ് പതിവ്.

കഴിഞ്ഞ നവംബറിൽ റൂറൽ ജില്ലയിൽ നിന്ന് 150 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അലക്‌സിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇയാളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിക്കാനിരിക്കെയാണ് കേരളത്തിലുണ്ടെന്ന വിവരം ലഭിച്ചത്. കേരളത്തിലെത്തിയാൽ വീട്ടിൽ താമസിക്കാറില്ലാത്ത ഇയാളെ പൊലീസ് ഒരാഴ്ച നീണ്ട ഓപ്പറേഷനൊടുവിൽ തിരുവനന്തപുരത്തെ പൂജപ്പുരയിൽ നിന്നാണ് സാഹസികമായി അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. സി.ഐ എം. സുരേന്ദ്രൻ, എസ്.ഐ ടി.എം. സൂഫി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജിമോൻ ജോർജ്, പി. ശ്യാംകുമാർ, പി.എൻ. രതീശൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.