
താമരശ്ശേരി: വില്പനയ്ക്കായി സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്ന് കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. താമരശ്ശേരി പെരുമ്പള്ളി അടിമാറിക്കൽ വീട്ടിൽ ആബിദ് (35), പെരുമ്പള്ളി കെട്ടിന്റെ അകായിൽ ഷമീർ (ഷഹീർ, 40) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്.
റൂറൽ എസ്.പി. ഡോ.എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് താമരശ്ശേരി ഡിവൈ.എസ്.പി എൻ.സി.സന്തോഷ് കുമാർ, നാർകോട്ടിക് ഡിവൈ.എസ്.പി സുന്ദരൻ എന്നിവരുടെ നേതൃത്വത്തിൽ പുതുപ്പാടി എലോക്കരയിലായിരുന്നു കഞ്ചാവ് വേട്ട.
കൈ കാണിച്ചിട്ടും നിറുത്താതെപോയ സ്കൂട്ടർ പിന്തുടർന്ന് പൊലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. സ്കൂട്ടറിന്റെ സീറ്റിനടിയിലും ഷമീറിന്റെ കൈവശം കവറിൽ സൂക്ഷിച്ച നിലയിലുമായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് ഒന്നര ലക്ഷം രൂപ വിലവരും. കാസർകോട്, തമിഴ്നാടിലെ തേനി എന്നിവിടങ്ങളിലെ മൊത്ത കച്ചവടക്കാരിൽ നിന്നു എത്തിക്കുന്ന കഞ്ചാവ് അടിവാരം, താമരശ്ശേരി, കൊടുവള്ളി, കോഴിക്കോട് എന്നിവിടങ്ങളിലെ കച്ചവടക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വില്പന നടത്തുന്നതാണ് പ്രതികളുടെ രീതി. ആബിദിനെ ഒരു വർഷം മുമ്പ് നാല് കിലോ കഞ്ചാവുമായി താമരശ്ശേരി എക്സൈസ് പിടികൂടിയിരുന്നു. രണ്ടു മാസം ജയിലിൽ കഴിഞ്ഞതാണ്. വീണ്ടും 2021 ഫെബ്രുവരിയിൽ 100 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയെങ്കിലും അന്നുതന്നെ ജാമ്യത്തിൽ ഇറങ്ങി. ആറു വർഷം മുമ്പ് ചന്ദനമരം മുറിച്ച് മോഷ്ടിച്ചതിന് കൽപ്പറ്റയിലും ചാരായം കടത്തിയതിന് വൈത്തിരിയിലും കേസുണ്ട്. സ്ഥിരമായി മയക്കുമരുന്ന് വില്പന നടത്തിയിരുന്ന ആബിദിനെതിരെ നാട്ടുകാർ പൊലീസിന് പരാതി നൽകിയിരുന്നു. ഷമീർ ആദ്യമായാണ് പിടിയിലാകുന്നത്. പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
പൊലീസ് സംഘത്തിൽ താമരശ്ശേരി ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, എസ്.ഐ ശ്രീജേഷ്, ക്രൈം സ്ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, വി.കെ സുരേഷ്, പി. ബിജു, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒ മാരായ ബവീഷ്, ജിലു സെബാസ്റ്റ്യൻ എന്നിവരുമുണ്ടായിരുന്നു.