
ചിങ്ങവനം: വൈദികൻ ചമഞ്ഞ് ലക്ഷക്കണക്കിന് രൂപ നാട്ടിലും വിദേശ മലയാളിയിൽ നിന്ന് തട്ടിയെടുത്തെന്ന് യുവാവിനെതിരെ പരാതിയുമായി പ്രവാസി മലയാളി.വിയന്നയിൽ താമസിക്കുന്ന സജി ജേക്കബ് എന്ന പ്രവാസി മലയാളി കോട്ടയം പൊലീസ് ചീഫിന് ഇതുസംബന്ധിച്ച് പരാതി നൽകിയതോടെയാണ് തട്ടിപ്പിന്റെ വിവരം പുറംലോകം അറിയുന്നത്. കബളിപ്പിക്കപ്പെട്ട വ്യക്തിയുടെ പരാതി ഇതിനോടകം ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വാകത്താനം, ചിങ്ങവനം സ്വദേശിയെന്ന് പറയുന്ന പ്രതിക്കെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടുപോലുമില്ല.
വ്യാജപ്പേരിൽ
ബനഡിക്ടൻ സഭയിലെ വൈദികനായ ലൂർദ് സ്വാമിയെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ വൈദികരെയും സന്യാസിനികളെയും പ്രവാസി മലയാളികളെയും വലയിൽ വീഴ്ത്തി പണം തട്ടിയെടുത്തത്. ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയ, അമേരിക്ക, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് വിവരം. ഒന്നിലേറെ പേർ പരാതിയുമായി വന്നിട്ടുണ്ട്. കോളേജ് അദ്ധ്യാപകരടക്കം ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകൾ പുറത്തുവരുന്നത്.
ഭക്തി മറയാക്കി
ആദ്യം പ്രാർത്ഥനയുടെയും മറ്റും കാര്യങ്ങൾ പറഞ്ഞ് ആളുകളുടെ പ്രീതി നേടിയെടുക്കുകയാണ് ഇയാളുടെ രീതി. വിശ്വാസികളുമായി നിരന്തരം ആത്മീയകാര്യങ്ങൾ സംസാരിച്ചിരുന്ന ഇയാൾ ദിവസങ്ങളിൽ 18 മണിക്കൂർ ആരാധനയിൽ മുഴുകിയിരിക്കുന്ന സന്യാസിയാണെന്നും വിശ്വസിപ്പിച്ചിരുന്നു. ആദ്യം പണമോ സഹായമോ ആവശ്യപ്പെടില്ല. ഇരകൾ തന്നെ വിശ്വസിക്കാൻ തുടങ്ങിയെന്ന് തോന്നുമ്പോഴാണ് തന്ത്രം ഇറക്കുന്നത്.
ഉത്തരാഖണ്ഡിലെ ബനഡിക്ടൻ ആശ്രമത്തിലാണ് താൻ ഉള്ളതെന്നും ഇവിടെ താനടക്കമുള്ള ആശ്രമവാസികൾ ആഹാരത്തിനുപോലും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പറയും. താൻ ഗുരുതരമായ രോഗത്തിനടിമയാണെന്നും വിശ്വസിപ്പിക്കും. ഇതൊക്കെ വിശ്വസിക്കുന്നവരാണ് പണം അയച്ചുകൊടുത്തത്.
അക്കൗണ്ട് വാകത്താനത്ത്
ഉത്തരാഖണ്ഡിലാണെന്നാണ് പറയുന്നതെങ്കിലും കോട്ടയം വാകത്താനം ഫെഡറൽ ബാങ്കിെല രാജേഷ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് ഇയാൾ പണം അയച്ചിരുന്നത്. ഇതിനെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിച്ചപ്പോൾ രാജേഷ് ഞങ്ങളുടെ സമൂഹത്തിലെ ബ്രദർ ആണെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടാണ് ഞങ്ങൾ ഉപയോഗിക്കുന്നതെന്നുമായിരുന്നു മറുപടി.
പണം കൊടുത്തിരുന്ന ചിലർ ലൂർദ് സ്വാമിയോട് വീഡിയോ കോളിൽ വരാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുമാറിയതോടെയാണ് സംശയം തോന്നിയത്. ബാങ്കിൽ അന്വേഷിച്ചപ്പോൾ ലൂർദ്ദ് സ്വാമിയും ബ്രദർ രാജേഷും ഒരാളായിരിക്കാമെന്ന സംശയവും അവരും പ്രകടിപ്പിച്ചു. കാരണം, അക്കൗണ്ടിൽ വരുന്ന പണം അപ്പോൾത്തന്നെ എ.ടി.എമ്മിൽ നിന്ന് പിൻവലിച്ചിരുന്നു.
കുടുംബവിശുദ്ധീകരണം, ഗ്രിഗോറിയൽ കുർബാന, നിത്യാരാധന കേന്ദ്ര നടത്തിപ്പ്, കാസയും പീലാസയും വാങ്ങിക്കൽ തുടങ്ങി ഭക്ത കാര്യങ്ങൾ പറഞ്ഞാണ് ഇയാൾ കൂടുതലും പണം വാങ്ങിയിരുന്നത്. ഇയാൾക്ക് പിന്നിൽ മറ്റാളുകൾ ഉണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.