
കാസർകോട്: അഞ്ചംഗ അധോലോക സംഘത്തെ കാസർകോട് ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് താവളം വളഞ്ഞു പിടികൂടി. വെടിവയ്പ്പ്, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 20 ഓളം കേസുകളിൽ പ്രതികളായ കുപ്രസിദ്ധ സംഘമാണ് പിടിയിലായത്. സംഘത്തലവൻ കടമ്പാർ മറത്തണയിലെ അസ്ക്കർ (21), സീതാംഗോളിയിലെ ഫൈസൽ എന്ന ടയർ ഫൈസൽ (32), ബേള സാബിത് മൻസിലിൽ കാലിയ ബദറു എന്ന ടി.എച്ച് ബദറുദ്ദീൻ (32), ആരിക്കാടി പി.കെ നഗറിലെ തള്ളത്തുവളപ്പിൽ അബൂബക്കർ ഷെഫീഖ് (28), കുമ്പഡാജെ മർപ്പനടുക്ക സ്വദേശി മുഹമ്മദ് ശിഹാബ് (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാനിയും നിരവധി കേസുകളിൽ പ്രതിയുമായ ഹമീദ് ഉപ്പള എന്ന ഗുജിരി അമ്മി ഓടിരക്ഷപ്പെട്ടു.
വോർക്കാടി അതിർത്തിയിലെ കല്ലാജെയിൽ വീട് വാടകയ്ക്ക് എടുത്ത് തമ്പടിച്ച സംഘത്തെ ദിവസങ്ങളായി മഞ്ചേശ്വരം ഇൻസ്പെക്ടർ പി. അരുൺ ദാസും സംഘവും നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ മൂന്ന് കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങൾ നിർത്തിയ പൊലീസ് സ്വകാര്യ വാഹനത്തിൽ വേഷം മാറിയെത്തി വീട് വളയുകയായിരുന്നു. അറസ്റ്റിലായ സംഘത്തിൽ നിന്ന് ഇംഗ്ലണ്ടിൽ നിർമ്മിച്ച അത്യാധുനിക പിസ്റ്റൾ, രണ്ട് തിരകൾ, പ്രത്യേകം നിർമ്മിച്ച ഇരുമ്പ് പൈപ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്ന ഹുക്ക എന്നിവ പിടിച്ചെടുത്തു.
മഫ്ടിയിൽ എത്തിയ പൊലീസുകാർക്കെതിരെ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.
ഇവരുമായുള്ള മല്പിടുത്തതിൽ ബാലകൃഷ്ണൻ, നാരായണൻ, സജീഷ്, രാജേഷ് മാണിയാട്ട് എന്നീ പൊലീസുദ്യോഗസ്ഥന്മാർക്ക് പരിക്കേറ്റു. ഡിവൈ.എസ്.പിയുടെ സംഘത്തിൽ സി.ഐ പി. അരുൺദാസിന് പുറമെ എസ്.ഐമാരായ സി.കെ. ബാലകൃഷ്ണൻ, പി.വി. ഗംഗാധരൻ, കെ. നാരായണൻ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രതീഷ് ബാബു, ഓസ്റ്റിൻ തമ്പി, സജീഷ്, രാജേഷ്, പി. ശിവകുമാർ, ബിജോയ്, ആരിഫ് എന്നിവരും ഉണ്ടായിരുന്നു.
നിരവധി തോക്കുകളും ആളുകളുമായി അഷ്ക്കർ ഇട്ട വാട്സ് ആപ് പോസ്റ്റ് ഡിവൈ.എസ്.പി പി.പി സദാനന്ദന് ലഭിച്ചതോടെയാണ് സംഘത്തെ കുടുക്കാൻ പൊലീസ് രഹസ്യമായി പദ്ധതി തയ്യാറാക്കിയത്.