തൊടുപുഴ: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഭൂപ്രശ്‌നങ്ങളുയർത്തി ജില്ലയിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. ഭൂപതിവ് ചട്ടം ഭേഗതി ചെയ്യാമെന്ന സർവ്വകക്ഷിയോഗ തീരുമാനം സർക്കാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. അതേസമയം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിപക്ഷമെന്നാണ് എൽ.ഡി.എഫ് വിമർശനം. കൈയേറ്റവും അനധികൃത നിർമ്മാണങ്ങളും തടയാനെന്ന പേരിലാണ് 2019 ആഗസ്റ്റിൽ നിർമ്മാണ നിയന്ത്രണ ഉത്തരവ് റവന്യു വകുപ്പ് പുറപ്പെടുവിച്ചത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയമനുവദിച്ച ഭൂമിയിൽ കൃഷിക്കും 1500 ചതുരശ്ര അടിയിൽ താഴെയുള്ള വീടുവയ്ക്കാനും മാത്രമേ അനുവാദമുള്ളൂവെന്നാണ് ഉത്തരവ്. പ്രതിഷേധം ശക്തമായതോടെ ഡിസംബറിൽ തിരുവനന്തപുരത്ത് ചേർന്ന സർവ്വകക്ഷിയോഗത്തിൽ 1964ലെ ഭൂപതിവ് ചട്ടം ഭേഗദതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഇതിനിടെ ഇടുക്കിയിൽ മാത്രമായി ഉത്തരവ് നടപ്പാക്കാനാവില്ലെന്നും കേരളത്തിന് മൊത്തത്തിൽ ബാധകമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. അതേസമയം ഭേദഗതി ഉണ്ടാവുമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണെന്നും യു.ഡി.എഫ് തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ശ്രമിക്കുന്നതെന്നുമാണ് എൽ.ഡി.എഫ് വിമർശനം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഇടുക്കിയിലെ പ്രമുഖ കേന്ദ്രങ്ങളിൽ ഇന്നലെ വിവാദ ഉത്തരവുകളുടെ പകർപ്പുകൾ കത്തിച്ച് ഹർത്താൽ വിളംബരം ചെയ്തു. ഇന്ന് യു.ഡി.എഫ് നയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതഷേധ പ്രകടനങ്ങൾ നടത്തും.

വിവാഹം, മരണം മുതലായ അടിയന്തര ചടങ്ങുകളും വിവിധ തീർത്ഥാടനങ്ങളും ഉത്സവങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നുമാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്.