തൊടുപുഴ : കോവിഡ് ബാധിച്ച് താൻ ആശുപത്രിയിലായതിനെ തുടർന്ന് തന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന കുപ്രചരണം തികച്ചും വേദനാജനകവും ഹൃദയഭേദകവുമാണെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി പി.ജെ.ജോസഫ് പ്രസ്ഥാവനയിൽ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ചപ്പോൾ ക്ഷീണം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിന്നീട് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ പത്തു ദിവസം ചികിത്സയിൽ കഴിഞ്ഞു. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷം പ്രോട്ടോകോൾ പ്രകാരം ഏഴു ദിവസം ക്വാറന്റയിനിലും താമസിച്ചു. കൊവിഡ് ബാധിതനാകുന്നതിനു മുമ്പ് കേരളമാകെ സഞ്ചരിച്ച് സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഞാൻ വ്യാപൃതനായിരുന്നു എന്ന് എല്ലാവർക്കും അറിയാം. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഡോക്ടർമാരുടെ പരിശോധനയെ തുടർന്ന് അൽപംകൂടി വിശ്രമം ആവശ്യമാണെന്ന് ഉപദേശം ലഭിച്ചതിനെ തുടർന്നാണ് പുറപ്പുഴയിലെ വീട്ടിൽ വിശ്രമിച്ചത്. ഈ സമയത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വീട്ടിലിരുന്നും ചെയ്തിരുന്നു. എന്നാൽ ഈ അവസരം വിനിയോഗിച്ച് താൻ വെന്റിലേറ്ററിലാണെന്നും മറ്റും വ്യാപകമായി കുപ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
1970 ൽ ഞാൻ എം.എൽ.എ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന തൊടുപുഴയെ ഇന്നത്തെ നിലയിലെത്തിക്കാൻ എളിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ബൈപാസുകൾ നിർമ്മിച്ച പട്ടണം തൊടുപുഴയാണ് പത്തോളം ബൈപാസുകളാണ് ഇവിടെയുള്ളത്. സമാധാനത്തിന്റെ സംസ്‌കാരം തൊടുപുഴയിൽ സൃഷ്ടിക്കാൻ എന്റെ പ്രവർത്തനം കൂടി പ്രയോജനപ്പെട്ടു.കഴിഞ്ഞ കാലങ്ങളിലെപ്പോലെ ജനപ്രതിനിധി എന്ന നിലയിലെ എന്റെ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും കൂടുതൽ വികസനം പ്രാപിക്കുന്ന തൊടുപുഴ കെട്ടിപ്പടുക്കുവാൻ കഴിയുമെന്നും അതിനായി താൻ സജീവമായി രംഗത്തുണ്ടാവുമെന്നും അദ്ദേഹം പ്രസ്ഥാവനയിൽ പറഞ്ഞു.