തൊടുപുഴ: യുദ്ധഭൂമിയിൽ രാജാവ് തേര് തെളിച്ച് പോകുന്നതുപോലെ സ്ഥാനാർത്ഥി തുറന്ന വാഹനത്തിൽ ജനങ്ങളെ ആഭ്യവാദ്യം ചെയ്ത് ഇടവഴികളിലൂടെ സഞ്ചരിക്കുന്നു. മുന്നിലും പിന്നിലും പടയാളികളെപ്പോലെ മുദ്രാവാക്യം വിളിച്ച് പാർട്ടി പ്രവർത്തകരും. പ്രധാന കേന്ദ്രങ്ങളിൽ ജനക്കൂട്ടം സ്ഥാനാർത്ഥികളെ ഹാരങ്ങൾ ചാർത്തിയും പൂക്കൾ വിതറിയും സ്വീകരിക്കുന്നു. കാടും നാടുമിളക്കിയുള്ള ഈ പ്രചരണകോലാഹലം ഇനി ദിവസങ്ങൾ കൂടി മാത്രം. ജനങ്ങൾ പോളിംഗ് ബൂത്തിലെത്തി വിധിയെഴുതാൻ ഇനി ഒരാഴ്ചയേയുള്ളൂ. വീടുകളും കടകമ്പോളങ്ങളും കയറിയിറങ്ങി വോട്ട് ആഭ്യർത്ഥിച്ചിരുന്ന സ്ഥാനാർത്ഥികൾ ഇപ്പോൾ പടനായകരെപ്പോലെ സർവ സന്നാഹങ്ങളുമിറക്കി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. എല്ലാ മുന്നണികളും ഒരുപോലെ സ്വീകരണ പര്യടനം തുടങ്ങിയതോടെ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും തിരഞ്ഞെടുപ്പ് പോരാട്ടം യുദ്ധത്തിന്റെ പ്രതീതിയിലേക്ക് ഉയർന്നു.

സ്ഥാനാർത്ഥി പര്യടനത്തിന് സമാന്തരമായി ബൂത്ത് തലങ്ങളിൽ കൺവെൻഷനുകളും കുടുംബയോഗങ്ങളും പുരോഗമിക്കുന്നുണ്ട്. മേഖലാ തലം മുതൽ മുകളിലോട്ട് മുന്നണികളുടെ പ്രചാരണ അവലോകനം പാതിരാത്രി വരെ നീളുന്നു. റോഡുവക്കുകളിലെല്ലാം തോരണങ്ങളും പാർട്ടി പതാകകളും നിറഞ്ഞുകഴിഞ്ഞു. പോളിംഗ് ബൂത്തിൽ കയറുന്നതിന് തൊട്ട് മുമ്പും വോട്ടറുടെ മനസിളക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

ആര് ജയിക്കും?

ചായക്കടകൾ, പാർട്ടി ആഫീസുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ പൊതുവിടങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് മാത്രമാണ്ചർച്ചാവിഷയം. ആര് ജയിക്കും?. സ്വന്തം മണ്ഡലത്തെ കുറിച്ച് മാത്രമല്ല ആശങ്ക. ജില്ലയും കടന്ന് സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലെയും മത്സരങ്ങൾ ജനങ്ങൾ വിലയിരുത്തുന്നുണ്ട്. ഓരോ ദിവസവും ചാനലുകളിലൂടെ പുറത്തുവരുന്ന സർവേ ഫലങ്ങളും ജനം ചർച്ച ചെയ്യുന്നുണ്ട്. 140 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ ജാതകവും രാഷ്ട്രീയ അന്തരീക്ഷവും അരച്ചുകലക്കി കുടിച്ചവർ പോലുമുണ്ട്. ചർച്ചകൾ തർക്കങ്ങളിലേക്കും ചിലപ്പോൾ കൈയാങ്കളിയുടെ വക്കോളവുമെത്തുന്നുമുണ്ട്.