women-abuse

 വിധി വിരമിക്കുന്നതിന് തൊട്ടു മുമ്പ്


മൂന്നാർ: വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കോളേജ് അദ്ധ്യാപകന് കോടതി ഒരു വർഷം കഠിന തടവും 5000 രൂപയും പിഴയും വിധിച്ചു. മറയൂർ സ്വദേശി ആനന്ദ് വിശ്വനാഥനെയാണ് ദേവികുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മജിസ്‌ട്രേറ്റ് എ.ബി. ആനന്ദ് ശിക്ഷിച്ചത്. പാലക്കാട് വിക്ടോറിയ കോളേജിലെ അദ്ധ്യാപകനായ ഇയാൾ ഇന്ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് വിധി വന്നത്.

2014 ആഗസ്റ്റ് 27 മുതൽ സെപ്തംബർ അഞ്ചു വരെ അദ്ധ്യാപകൻ തങ്ങളെ പീഡിപ്പിച്ചതായി നാല് പി. ജി വിദ്യാർത്ഥിനികളാണ് പരാതി നൽകിയത്.
പ്രിൻസിപ്പൽ, വനിതാ കമ്മിഷൻ അദ്ധ്യക്ഷ, വിദ്യാഭ്യാസ മന്ത്രി എന്നിവർക്കായിരുന്നു പരാതി. വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ നിർദ്ദേശത്തെ തുടർന്ന് മൂന്നാർ ഡിവൈ.എസ്.പി.യാണ് കേസ് അന്വേഷിച്ചത്. എന്നാൽ പീഡിപ്പിച്ചതായി പറയുന്ന ദിവസങ്ങളിൽ കോളേജിൽ നടന്ന എം.എ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റർ പരീക്ഷയിൽ വിദ്യാർത്ഥിനികൾ കോപ്പിയടിച്ചത് പിടികൂടിയതാണ് പരാതിക്കു കാരണമെന്ന് കാട്ടി അദ്ധ്യാപകൻ യൂണിവേഴ്‌സിറ്റിക്ക് പരാതി നൽകി.
തുടർന്ന് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ പരാതിക്കാരായ രണ്ടു പേർ കോപ്പിയടിച്ചതായി കണ്ടെത്തുകയും പ്രിൻസിപ്പൽ, ഇൻവിജിലേറ്റർ എന്നിവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുകയുമുണ്ടായി. മറ്റ് രണ്ട് പേർ കോപ്പിയടിച്ചതായി കണ്ടെത്താനായില്ല. ഈ രണ്ട് പേരുടെ പീഡന പരാതികളിൽ കുറ്റക്കാരനെന്ന് കണ്ടാണ് അദ്ധ്യാപകനെ ശിക്ഷിച്ചത്.