തൊടുപുഴ : മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് കൊന്നത്തടി വില്ലേജ് ഓഫീസർ നൽകാൻ വിസമ്മതിച്ച ജാതി സർട്ടിഫിക്കേറ്റ് ഇടുക്കി തഹസിൽദാർ നൽകി പരാതി പരിഹരിച്ചു. വീട് നന്നാക്കാനായി കൊന്നത്തടി പഞ്ചായത്ത് നൽകുന്ന ഒരു ലക്ഷം രൂപയുടെ ധനസഹായം ലഭിക്കാൻ പരാതിക്കാരനായ പണിക്കൻകുടി സ്വദേശി കെ. കെ തങ്കപ്പന് (68) ജാതി സർട്ടിഫിക്കേറ്റ് ഹാജരാക്കണമായിരുന്നു. ഇതിനു വേണ്ടി കൊന്നത്തടി വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകി. സർട്ടിഫിക്കേറ്റ് വേണമെങ്കിൽ മാതാപിതാക്കളുടെ സ്‌കൂൾ സർട്ടിഫിക്കേറ്റ് ഹാജരാക്കാൻ വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടതായി പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. അമ്മയെ കണ്ട ഓർമ്മപോലും പരാതിക്കാരനില്ല. അച്ഛൻ മരിച്ചിട്ട് 32 വർഷമായി. മൂന്ന് വർഷം മുമ്പ് ഇതേ വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച ജാതി സർട്ടിഫിക്കേറ്റിന്റെ പകർപ്പ് ഹാജരാക്കിയിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് അടിയന്തിര നടപടി സ്വീകരിക്കാൻ ഇടുക്കി തഹസിൽദാർക്ക് നിർദ്ദേശം നൽകി. പരാതിക്കാരന്റെ ആരോപണങ്ങൾ ഇടുക്കി തഹസിൽദാർ നിഷേധിച്ചു. എന്നാൽ കമ്മീഷന്റെ നിർദ്ദേശാനുസരണം ജാതി സർട്ടിഫിക്കേറ്റ് നൽകിയതായി തഹസിൽദാർ അറിയിച്ചു.