
തൃക്കരിപ്പൂർ: 1977ൽ രൂപീകൃതമായതു മുതൽ ഇടതിന് മാത്രം സ്വീകരിച്ച നിയോജകമണ്ഡലമാണ് തൃക്കരിപ്പൂർ. ഒന്നാം മന്ത്രിസഭയിൽ നീലേശ്വരം ദ്വയാംഗമണ്ഡലത്തിന്റെ ഭാഗമായും പിന്നീട് 1987ലും കേരളത്തിന്റെ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തയച്ച പാരമ്പര്യം തന്നെ തൃക്കരിപ്പൂരിന്റെ ഇടതുകരുത്തിന് പിന്നിൽ.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ നിർണായക അദ്ധ്യായം രചിച്ച കയ്യൂരിൽ നിന്ന് നേതൃത്വത്തിലേക്ക് വളർന്ന എം.രാജഗോപാലനാണ് നിലവിൽ തൃക്കരിപ്പൂരിനെ പ്രതിനിധീകരിക്കുന്നത്. ഒറ്റ ടേം മാത്രം പൂർത്തിയാക്കിയ അദ്ദേഹത്തിന് വീണ്ടും അവസരം നൽകണമെന്ന നിലപാടിലാണ് നേതൃത്വം. എന്നാൽ പാർട്ടി ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്റെ പേരും ഇതിനൊപ്പം നിർദ്ദേശമായി വന്നിട്ടുണ്ട്..
16959 വോട്ടിന്റെ ലീഡിനാണ് 2016ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ രാജഗോപാലൻ വിജയിച്ചത്.രാജഗോപാലന് 79286 വോട്ടും കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന് 623 27 വോട്ടും ലഭിച്ചപ്പോൾ ബി.ജെ.പി.സ്ഥാനാർത്ഥി എം.ഭാസ്‌കരൻ.10767 വോട്ട് നേടി.2019ലെ ലോകസഭ തിരഞ്ഞെടുപ്പിൽ ഇടതു ലീഡ് ഗണ്യമായി കുറഞ്ഞു. 1900 വോട്ട് മാത്രമാണ് അന്ന് കാസർകോട് പാർലിമെന്ററി നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ.പി.സതീഷ് ചന്ദ്രന് തൃക്കരിപ്പൂരിൽ നിന്ന് അധികം ലഭിച്ചത്. എന്നാൽ ഏറ്റവും അവസാനം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വലിയ മുൻതൂക്കം വീണ്ടും ലഭിച്ചു.
യു.ഡി.എഫിൽ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ധാരണയായിട്ടില്ല. നാട്ടുകാരായ രണ്ടു ഡി.സി.സി. ഭാരവാഹികളുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ മണ്ഡലത്തിന് പുറത്തുള്ള ഒരു വനിത സ്ഥാനാർത്ഥിയെ രംഗത്തിറക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ടെന്നാണ് വിവരം. എൻ.ഡി.എ സ്ഥാനാർത്ഥിയെ സംബന്ധിച്ചും ഇതുവരെ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.
തദ്ദേശതിരഞ്ഞെടുപ്പ് മണ്ഡലത്തിലെ വോട്ടുനില
എൽ.ഡി.എഫ് - 79171
യു.ഡി.എഫ് 67473
എൻ.ഡി.എ 6583
എൽ.ഡി.എഫ് ഭൂരിപക്ഷം:.11698
തദ്ദേശത്തിൽ
പിലിക്കോട്, ചെറുവത്തൂർ ,വലിയപറമ്പ്, കയ്യൂർ- ചീമേനി, നീലേശ്വരം നഗരസഭ- എൽ.ഡി.എഫ്
പടന്ന, തൃക്കരിപ്പൂർ, വെസ്റ്റ്എളേരി -യു.ഡി.എഫ്
ഈസ്റ്റ് എളേരി എൽ.ഡി.എഫ് പിന്തുണയിൽ ഡി.ഡി.എഫ് .