പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ ഭരണി മഹോത്സവ ചടങ്ങുകളിൽ ദേവീ പ്രതീകമാവാൻ ഒരുങ്ങി ആറാം ക്ലാസ്സുകാരി വൈഗ. ഭരണി കുറിക്കൽ ദിവസം കൂടിയായ ഇന്ന് ഉച്ചയോടെ ആചാര സ്ഥാനികരുടെ കാർമ്മികത്വത്തിൽ വൈഗയെ ഭരണിക്കുഞ്ഞിയായി വാഴിക്കും. ക്ഷേത്ര ഭണ്ഡാരവീട് പടിഞ്ഞാറ്റയിൽ ഇരുത്തി അരിയും പ്രസാദവുമിട്ട് വാഴിക്കുന്ന ചടങ്ങിന് ക്ഷേത്രഭാരവാഹികൾ, പ്രാദേശിക പ്രതിനിധികൾ അടക്കമുള്ള വിശ്വാസികൾ സാക്ഷിയാകും.
ചടങ്ങിനുമുമ്പ് തറയിലച്ചന്മാർ വീട്ടിലെത്തി നിയുക്ത ഭരണിക്കുഞ്ഞിനെയും ആനയിച്ച് ക്ഷേത്രസന്നിധിയിൽ എത്തണം. അഞ്ചുദിവസങ്ങൾ നീണ്ടുനിൽക്കുന്ന മഹോത്സവ ചടങ്ങുകളിൽ അങ്ങോളമിങ്ങോളം ഭരണിക്കുഞ്ഞ് ദേവീ സങ്കൽപ്പമായി ക്ഷേത്രാങ്കണത്തിൽ നിറഞ്ഞു നിൽക്കും.
കഴക പരിധിയിൽ വരുന്ന 10 വയസ്സിനു താഴെയുള്ള പെൺകുട്ടികളെയാണ് ഭരണിക്കുഞ്ഞിയായി തിരഞ്ഞെടുക്കുന്നത്. എരോൽ പനയംതോട്ടം കെ. വിശാലാക്ഷൻ, ബീന ദമ്പതികളുടെ മകളായ വി.ബി. വൈഗ, കരിപ്പോടി എ.എൽ.പി.സ്‌കൂൾ വിദ്യാർത്ഥിനിയാണ്.