ചെറുപുഴ: പഞ്ചായത്തിലെ ചൂരപ്പടവിൽ പ്രവർത്തിക്കുന്ന മജീദ സ്റ്റോൺ ക്രഷറിൽനിന്നും കരിങ്കല്ല് കടത്തുന്ന ലോറികൾ കർമ്മസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. അനുവദിച്ചതിൽ കൂടുതൽ കരിങ്കല്ല് ദിവസവും കടത്തുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് നാട്ടുകാർ ക്രഷറിൽനിന്നും പ്രാപ്പൊയിൽ -ചൂരപ്പടവ് റോഡിലേയ്ക്ക് പ്രവേശിച്ച വാഹനങ്ങൾ തടഞ്ഞത്.
പയ്യന്നൂരിൽ നിന്നും അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എത്തി വാഹനങ്ങൾക്ക് പിഴ ഈടാക്കി. വലിയ വാഹനങ്ങൾ ഇടുങ്ങിയ റോഡിൽ പ്രവേശിക്കാൻ പാടില്ലെന്നിരിക്കെ പ്രവേശിച്ചതിനും സ്റ്റോൺ ക്രഷറിൽനിന്നും ഒരു വാഹനത്തിൽ പരമാവധി 10 ടൺ കരിങ്കല്ല് മാത്രം കടത്താൻ അനുവാദമുള്ളപ്പോൾ 25 ടൺ കരിങ്കല്ല് വരെ കയറ്റാവുന്ന വലിയ ടോറസ് വാഹനങ്ങൾ ഉപയോഗിച്ചതിനുമാണ് മുന്നറിയിപ്പെന്ന നിലയിൽ പിഴ ഈടാക്കിയത്.
150 അടി (പത്ത് ടൺ) വാഹനത്തിൽ മാത്രമേ സാധനങ്ങൾ കൊണ്ടുപോകാവൂ എന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിർദ്ദേശിച്ചു.
അമിതഭാരം കയറ്റിയ വാഹനങ്ങൾ പോകുന്നതുമൂലം പഞ്ചായത്ത് റോഡ് പൂർണമായും തകർച്ചയിലാണെന്ന്
കർമ്മ സമിതി അംഗങ്ങളായ പി. കുഞ്ഞിക്കൃഷ്ണൻ, പി.ഐ ബാബു, കെ.ജെ. റിജു, കെ.ആർ. സാജേഷ്, പി. പ്രസന്നൻ എന്നിവർ അറിയിച്ചു. പഞ്ചായത്തംഗങ്ങളായ കെ.പി. സുനിത, ഇ. സന്തോഷ് എന്നിവരും ജോസ് പൂവത്തുംമൂട്ടിൽ, സി. സുനിൽകുമാർ തുടങ്ങിയവരും നാട്ടുകാരോടൊപ്പം ഉണ്ടായിരുന്നു.