soma
സോമശേഖര

സമീപിച്ചത് കർണാടക നേതാക്കൾ

കാസർകോട്: മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാവാൻ കർണാടക ആർ.എസ്.എസ് -ബി.ജെ.പി നേതാക്കൾ സമീപിച്ചതായി എൻമകജെ പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ജെ. എസ് സോമശേഖരയുടെ വെളിപ്പെടുത്തൽ. മരണം വരെ കോൺഗ്രസിൽ തന്നെ നിൽക്കുമെന്നാണ് താൻ മറുപടി നൽകിയതെന്നും സോമശേഖര പറഞ്ഞു.

ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് നേതാക്കൾ ബന്ധപ്പെട്ടത്. നേരിട്ടും ഫോണിലൂടെയും സംസാരിച്ചിരുന്നു. ബംഗളൂരുവിൽ മന്ത്രി സി.ടി. രവി അടക്കമുള്ള മുതിർന്ന നേതാക്കളെ കാണാൻ അവസരമൊരുക്കുമെന്ന് വാഗ്ദാനം നൽകിയെന്നും സോമശേഖര പറഞ്ഞു.. കോൺഗ്രസിൽ നിന്ന് ജില്ലാ പഞ്ചായത്ത് മെമ്പറിനപ്പുറം ഒന്നുമാവാനാവില്ല. ബി.ജെ.പിയിൽ നിന്നാൽ എം.എൽ.എയും എം.പിയും മന്ത്രിയുമൊക്കെ ആകാമെന്നായിരുന്നു വാഗ്ദാനമെന്നും സോമശേഖര വെളിപ്പെടുത്തി. അഞ്ചു വർഷം കഴിഞ്ഞാൽ കോൺഗ്രസ് ഉണ്ടാവില്ല. അപ്പോൾ പ്രതീക്ഷിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ ഇപ്പോൾ ലഭിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ താത്പര്യമില്ലെന്ന് അറിയിച്ചതായും സോമശേഖര പറയുന്നു.

ലക്ഷ്യം കോൺഗ്രസ് വോട്ട്

മുസ്ലിം ലീഗ് സ്ഥാനാർത്ഥി സ്ഥിരമായി വിജയിക്കുന്ന മണ്ഡലത്തിൽ കോൺഗ്രസിന്റെ വോട്ടിൽ നിന്ന് 5000 വോട്ട് മറിഞ്ഞാൽ വിജയിക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കു കൂട്ടലെന്ന് സോമശേഖര പറയുന്നു. 1987 മുതൽ രണ്ടാം സ്ഥാനത്തെത്തുന്ന മണ്ഡലത്തിൽ വിജയിക്കാൻ ബി.ജെ.പി പുതിയ അടവുകൾ പയറ്റുന്നുവെന്നതിന്റെ സൂചനയാണിതെന്നും ഇദ്ദേഹം പറഞ്ഞു. മേഖലയിൽ സ്വാധീനമുള്ള നേതാക്കളെ സ്ഥാനാർത്ഥിയാക്കി ജയിക്കാനുള്ള തന്ത്രമാണ് ബി.ജെ.പിയുടേതെന്ന് സോമശേഖര സൂചിപ്പിക്കുന്നു.