ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സരസ്വതി മണ്ഡപത്തിന്റെയും , കോട്ടയത്ത് തമ്പുരാൻ സ്മൃതി മൃദംഗ ശൈലേശ്വരി പുരസ്‌കാര സമർപ്പണവും കഥകളി മഹോത്സവാരംഭവും 15ന് നടക്കും. ക്ഷേത്രത്തിനായി കണ്ണൂർ ആരാധനാ ജുവലറി ഉടമ ജി.വി. മോഹനനും കുടുംബവും നിർമ്മിച്ച് നൽകിയ സരസ്വതി മണ്ഡപത്തിന്റെ സമർപ്പണം രാവിലെ 10.20 ന് നടക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ കഥകളിയുടെ പ്രോത്സാഹനത്തിനുള്ള പ്രഥമ കോട്ടയത്ത് തമ്പുരാൻ സ്മൃതി ശ്രീ മൃദംഗ ശൈലേശ്വരി പുരസ്‌കാരം മദ്ദള വാദകൻ ചെർപ്പുളശ്ശേരി ശിവന് സമ്മാനിക്കും.
ദേവസ്വം ചെയർമാൻ എ.കെ. മനോഹരൻ അദ്ധ്യക്ഷത വഹിക്കും. ശശി പുത്തൂർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. ഡോ. എ.എസ്. പ്രശാന്ത് കൃഷ്ണൻ മംഗളപത്രം വായിക്കും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി അവാർഡ് സമർപ്പണം നടത്തും. സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രൻ ദാരു ശില്പ സമർപ്പണം നടത്തും. കഥകളിയുടെ യുവ പ്രതിഭയ്ക്കുള്ള രണ്ടാമത് മൃദംഗ ശൈലേശ്വരി സുവർണ്ണ മുദ്ര പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കൽ ബദരീനാഥ് റാവൽജി ഈശ്വര പ്രസാദ് നമ്പൂതിരി നിർവഹിക്കും. ഉച്ചക്ക് 2 മണിമുതൽ 5 ദിവസം നീണ്ടുനിൽക്കുന്ന കഥകളി മഹോത്സവം ആരംഭിക്കും.