തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിൽ വസ്ത്രാലയത്തിൽ വൻ തീപിടിത്തം, പത്ത് ലക്ഷത്തിലേറെ രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. മെയിൻ റോഡിലെ വീ ടെക്സ് എന്ന തുണിക്കടയ്ക്കാണ് തീപിടിച്ചത്.

ഇന്നലെ പുലർച്ചെ അഞ്ചിന് പള്ളിയിലേക്ക് നിസ്‌കാരത്തിനായി പോകുന്നവരാണ് കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻതന്നെ അഗ്നിശമനസേനയേയും പൊലീസിനേയും വിവരമറിയിച്ചു. തളിപ്പറമ്പ് അഗ്നിശമനനിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ കെ.പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ സീനിയർ ഫയർ ഓഫീസർ സജീവൻ, ഫയർ ഓഫീസർമാരായ ദയാൽ, രഞ്ജു, രാജേഷ്, ഡ്രൈവർ ദിലീപ്, ഹോംഗാർഡുമാരായ മാത്യു, രാജേന്ദ്രൻ എന്നിവർ ചേർന്നാണ് തീയണച്ചത്.

തൊട്ടടുത്ത മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലിവാസ് എന്ന ഫാൻസി കടയിലേക്ക് തീ പടർന്നുവെങ്കിലും അഗ്നിശമനസേന ഉടൻ തീ കെടുത്തി. രാത്രിയിലായിരുന്നെങ്കിൽ മെയിൻ റോഡിൽ നിരനിരയായുള്ള കടകളിലേക്ക് തീപടർന്നുപിടിച്ച് വൻ ദുരന്തം സംഭവിക്കുമായിരുന്നു. പുതിയ സ്‌റ്റോക്കുകളടക്കം കത്തിനശിച്ചു. അതിലുമേറെ തുണിത്തരങ്ങൾ അഗ്നിശമനസേന തീയണക്കുന്നതിനിടയിൽ വെള്ളത്തിൽ കുതിർന്നും നശിച്ചു.

വിവരമറിഞ്ഞ് നഗരസഭാ സ്ഥിരം സമിതി ചെയർമാൻ പി.പി.മുഹമ്മദ് നിസാർ, തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, കുട്ടി കപ്പാലം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നഗരസഭാ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി തീപിടുത്തമുണ്ടായ കട സന്ദർശിച്ചു.