തലശ്ശേരി: ഉറപ്പാണ് തുടർ ഭരണമെന്ന് പറയുന്ന സി.പി.എം കാരോട്, ആ ഉറപ്പ് തുടർ ഭരണമല്ല, കൽത്തുറുങ്കാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. തലശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി അരവിന്ദാക്ഷന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരൻ.
കിറ്റ് നൽകി പാവപ്പെട്ട ജനങ്ങളെ പറ്റിക്കാമെന്ന് ഇടതുപക്ഷം ധരിക്കരുത്. അതിനുള്ള പണം പിണറായിയുടെ തറവാട്ടിൽ നിന്ന് അല്ല എടുത്ത് കൊടുക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് നൽകിയത് കൂത്തുപറമ്പ് വെടിവെപ്പിനിടെ ശരശയ്യയിൽ കിടക്കുന്ന പുഷ്പനടക്കമാണ് നൽകിയത്. ഇത് പാർട്ടി ഫണ്ടല്ലെന്ന് നാം ഓർക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും മാഫിയകൾക്ക് തീറെഴുതി കൊടുത്ത വേറൊരു മുഖ്യമന്ത്രിയെ കേരളത്തിൽ കാണാൻ സാധിക്കില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
പിണറായി വിജയൻ അധികാരത്തിലെത്തിയതു മുതൽ ഇവിടെ നിപ്പ, പ്രളയം , കൊവിഡ് എന്ന് വേണ്ട നരകതുല്യമായ അവസ്ഥയാണ് ഇവിടെയുണ്ടായത്. അതിലും പാർട്ടി സഖാക്കൾ കൈയിട്ട് വാരാൻ ശ്രമിക്കുകയായിരുന്നു. ചെത്തുകാരന്റെ മകനാണെന്ന് പറയുമ്പോൾ, അതിൽ അഭിമാനിക്കുകയാണ് വേണ്ടതെന്നും, ഏതൊരു ജോലിക്കും അതിന്റെ മാന്യതയുണ്ടെന്നും പിണറായിയെക്കുറിച്ചുള്ള പഴയ പരാമർശം ചൂണ്ടിക്കാട്ടി സുധാകരൻ പറഞ്ഞു.
എൻ. മഹമ്മൂദ് അധ്യക്ഷത വഹിച്ചു. എം.എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ വി.എ നാരായണൻ, ബഷീറലി ശിഹാബ് തങ്ങൾ, മുഹമ്മദ് ഫൈസൽ, സജ്ജീവ് മാറോളി, വി. രാധാകൃഷ്ണൻ മാസ്റ്റർ, എൻ. മഹമ്മൂദ്, അഡ്വ. കെ. എ ലത്തീഫ് , ബഷീർ ചെറിയാണ്ടി, വർക്കി വട്ടപ്പാറ, വി. എൻ ജയരാജ്, വി. സി പ്രസാദ്, എം. പി അസൈനാർ, സി. കെ. പി മമ്മു, കെ. സി. അഹമ്മദ്, റഹ്ദാദ് മൂഴിക്കര , ഷാനിദ് മേക്കുന്ന്, തഫ്ലിം മാണിയാട്ട്, തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. സി ഷറീന,തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു. അഡ്വ. സി. ടി സജിത്ത് സ്വാഗതം പറഞ്ഞു