nahtuala
ഞാറ്റ്വേല ശ്രീധരൻ

തലശ്ശേരി:1949 ൽ നടന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് തിരഞ്ഞെടുപ്പ് തൊട്ടിന്നു വരെയുള്ള തിരഞ്ഞെടുപ്പുകൾക്ക് സാക്ഷിയാണ് ചതുർഭാഷാനിഘണ്ടുകാരൻ ഞാറ്റുവേല ശ്രീധരൻ. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുകളിൽ വന്ന മാറ്റങ്ങൾ കൃത്യമായി അറിയണമെന്നാഗ്രഹിക്കുന്നവർക്ക് അദ്ദേഹം മറ്റൊരു നിഘണ്ടുവായി മുന്നിൽ നിൽക്കും.
മലബാർ ഡിസ്ട്രിക്ട് ബോർഡ് തിരഞ്ഞെടുപ്പിൽ മഞ്ഞപ്പെട്ടിയും ചുവപ്പ് പെട്ടികളുമായിരുന്നു. പെട്ടികൾക്കകത്ത് പെട്രോൾ മാക്സ് കത്തിച്ച് വെച്ചിരിക്കും. പുറത്ത് സ്ഥാനാർത്ഥിയുടെ പേര് എഴുതിവച്ചിട്ടുണ്ടാവും. മഞ്ഞപ്പെട്ടി കോൺഗ്രസിനും ചുവപ്പ് പെട്ടി കമ്യൂണിസ്റ്റുകാർക്കും. 1952 ജനുവരിയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സുകാർക്ക് നുകം വെച്ച കാളയും കമ്മ്യൂണിസ്റ്റുകാർക്ക് അരിവാൾ കതിരും ചിഹ്നമായി വന്നു. 1960 ലാണ് തന്റെ കന്നിവോട്ടെന്ന് ഞാറ്റ്വേല പറയുന്നു. പാലക്കാട്ടെ കമ്മ്യൂണിസ്റ്റ് സ്വതന്ത്രസ്ഥാനാർത്ഥി ഗോപാലനുണ്ണിക്കായിരുന്നു വോട്ട്.

പിന്നീട് ഉദ്യോഗസ്ഥനായിരിക്കെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഒട്ടേറെ രസകരമായ അനുഭവങ്ങളുണ്ടായെന്നും നിഘണ്ടുകാരൻ ഓർമ്മിക്കുന്നു. അടിയന്തരാവസ്ഥകാലത്ത് കൂത്തുപറമ്പ് എടയാർ ബൂത്തിലായിരുന്നു ഡ്യൂട്ടി. സമീപത്തൊന്നും കടകളില്ല. കുടിവെള്ളം പോലും കിട്ടില്ല. എന്തുചെയ്യണമെന്നറിയാതെയിരിക്കുമ്പോൾ ചങ്ങലപോലുള്ള സ്വർണ്ണമാലയണിഞ്ഞ് ഒരു പ്രമാണി സ്ഥലത്തെത്തി. ഭക്ഷണവും വേണ്ട സൗകര്യങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ടെന്നും രാത്രി വീട്ടിലോട്ട് വരണമെന്നുമായിരുന്നു നിർദ്ദേശം. എട്ടുമണിയോടെ ആ വീട്ടിലെത്തിയപ്പോൾ മുറ്റം നിറയെ കസേരകൾ. അടിപൊളി ഭക്ഷണവും. പുലർച്ചെ ആളുകൾ കൂട്ടത്തോടെ പ്രമാണിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടു. അവിടെ പാവപ്പെട്ടവർക്ക് മൃഷ്ടാന്നഭോജനം. നാടൻ ചാരായം, പണവുമെല്ലാം സജ്ജമാക്കിയിരുന്നു. വോട്ടിംഗ് സമയം കഴിഞ്ഞപ്പോൾ സീൽ ചെയ്യാത്ത ഒട്ടേറെ ബാലറ്റ് പേപ്പറുകൾ പെട്ടിയുടെ അടിയിൽ വീണ നിലയിലായിരുന്നുവെന്നും ഞാറ്റ്വേല ഓർത്തെടുത്തു.

1990 ൽ നടന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ കണ്ണൂർ സിറ്റിയിലെ ഒരു ബൂത്തിൽ പർദ്ദയിട്ട് കൂട്ടത്തോടെ വോട്ടർമാർ എത്തിയതിൽ സംശയം തോന്നി മുഖം കാണണമെന്ന് ശഠിച്ച ഏജന്റിനെതിരെ മറുപക്ഷത്തുള്ളയാൾ വിളിച്ച തെറി ഒരു നിഘണ്ടുവിലും ഇല്ലാത്തതാണെന്നും ഞാറ്റ്വേല ഓർമ്മിച്ചെടുത്തു.

ഒട്ടേറെ തിരഞ്ഞെടുപ്പ് അനുഭവങ്ങളുടെ ഓർമ്മയിൽ നിൽക്കുമ്പോഴും ‌ഞാറ്റ്വേലയ്ക്ക് ചില അഭിപ്രായങ്ങളുണ്ട്. ഇലക്ഷൻ ഡ്യൂട്ടിയിലുള്ളവർക്കൊഴിച്ച് മറ്റാർക്കും പോസ്റ്റൽ വോട്ടുകൾ അനുവദിക്കരുതെന്നതാണിതിലൊന്ന്. അത് കള്ളവോട്ട് ചെയ്യാനുള്ള സൗകര്യമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. പ്രലോഭിപ്പിച്ചും പണം നൽകിയും ഭീഷണിപ്പെടുത്തിയും പോസ്റ്റൽ വോട്ടുകൾ കള്ളവോട്ടുകളാക്കുന്ന പതിവ് ഇന്നുമുണ്ടെന്നാണ് ഞാറ്റ്വേല ശ്രീധരൻ പറയുന്നത്.