മാഹി: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി കഴിഞ്ഞ ഒരു വർഷമായി അടച്ചിട്ട മാഹി ഗവ. ജനറൽ ആശുപത്രിയിൽ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ ഇതര രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി. മൂന്ന് രോഗികൾക്ക് അഡ്മിഷൻ നൽകിയിട്ടുണ്ട്. ശസ്ത്രക്രിയകൾ ഇന്ന് മുതൽ ആരംഭിക്കും. കഴിഞ്ഞ ഒരു മാസക്കാലമായി ആശുപത്രിയിൽ ശരാശരി രണ്ട് കൊവിഡ് രോഗികൾ മാത്രമാണുണ്ടായിരുന്നത്. ഇവരെ ഐസൊലേഷൻ വാർഡിലാണ് കിടത്തി ചികിത്സിച്ചിരുന്നത്. ഇപ്പോൾ ഇവിടെ കൊവിഡ് രോഗികൾ ആരുമില്ല. കൊവിഡ് രോഗികൾ കുറഞ്ഞിട്ടും ഇതര രോഗികൾക്ക് കിടത്തിച്ചികിത്സ അനുവദിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ഇക്കാര്യം കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടിയുണ്ടായത്. അതേസമയം കിടപ്പ് രോഗികൾക്ക് ഭക്ഷണം നൽകാൻ ഫണ്ട് അനുവദിക്കാത്തതിനാൽ, രോഗികൾ തന്നെ അവരുടെ ഭക്ഷണം കൊണ്ടുവരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
നൂറ് കണക്കിന് രോഗികൾ നിത്യേന ആശ്രയിക്കുന്ന മാഹി ഗവ: ജനറൽ ആശുപത്രിയിൽ 171 ബെഡ്ഡുകളും, ഐ.സി.യു സംവിധാനങ്ങളുമുണ്ട്. ആശുപത്രിയിൽ ഒരു വർഷമായി ഒ.പി വിഭാഗം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. 28 ഡോക്ടർമാരും 65 നഴ്സുമാരുമടക്കം 260 ജീവനക്കാരുള്ള ജനറൽ പദവിയുള്ള സർക്കാർ ആതുരാലയമാണിത്. കാലത്ത് 8 മണി മുതൽ 11 മണി വരെയാണ് ഒ.പി. പ്രവർത്തിക്കുന്നത്. മിക്ക ഡോക്ടർമാരും ഒൻപത് മണിയോടെ എത്തുകയും 11 മണിക്ക് മുമ്പായി സ്ഥലം വിടുകയും ചെയ്യുകയാണെന്ന പരാതിയുമുണ്ട്. രണ്ട് മണി വരെയാണ് ഡ്യൂട്ടി സമയം. ചില ഡോക്ടർമാരാകട്ടെ ഡ്യൂട്ടി സമയത്ത് തന്നെ സ്വകാര്യ ക്ലിനിക്കുകളിലും ജോലി ചെയ്യുന്നു. അത്തരം ക്ലിനിക്കുകളിൽ ആശുപത്രി അടച്ചു കിടക്കുന്നതിനാൽ കൊയ്ത്തുകാലമായിരുന്നു. അടച്ചിട്ട കാലത്ത് ആശുപത്രിയുടെ മുഴുവൻ അറ്റകുറ്റപണികളും തീർത്തിരുന്നു. ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും ഇതിനകം രണ്ട് ഡോസ് കൊവിഡ് വാക്സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്.