കോഴിക്കോട്: സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പ്രചാരണ ചൂടിൽ പൊള്ളുകയാണ് മുന്നണികൾ. രാപ്പകലില്ലാതെ അണികളും സ്ഥാനാർത്ഥികളും ഓട്ടത്തിലാണ്. കൊവിഡ് മാനദണ്ഡങ്ങൾ വിലങ്ങു തടിയായതോടെ മുൻവർഷങ്ങളിലെ പോലെ പ്രചാരണം കൊഴുപ്പിക്കാൻ കഴിയാതെ വന്നതിനാൽ സോഷ്യൽ മീഡിയയിൽ പ്രചാരണം ആളിക്കത്തിക്കുകയാണ് പാർട്ടികൾ. ഓരോ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെ വാഗ്ദാനങ്ങളും കളർഫുള്ളായ പോസ്റ്ററുകളും ഫോട്ടോകളും ട്രോളുകളും കൊണ്ട് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളിലെല്ലാം നിറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വലിയൊരു വിഭാഗം ആളുകളിലേക്ക് ഒരേ സമയം തങ്ങൾക്ക് പറയാനുള്ളത് വ്യക്തമായും രസകരമായും അവതരിപ്പിക്കാം എന്നതാണ് സോഷ്യൽ മീഡിയ പ്രചാരണം പ്രിയങ്കരമാക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞുള്ള ട്രോളുകൾ, അവരുടെ കുറവുകൾ കാണിച്ചുള്ള ട്രോളുകൾ, ഓരോ സ്ഥാനാർത്ഥിയുടെയും ഗുണങ്ങൾ കാണിക്കുന്ന ട്രോളുകൾ, ഊർജ്ജം പകരുന്ന പ്രചാരണ ഗാനങ്ങൾ, സ്ഥാനാർത്ഥികളുടെ ചിത്രമുള്ള വാട്‌സ്ആപ്പ് സ്റ്റിക്കറുകൾ, സ്ഥാനാർത്ഥികൾ പല സന്ദർഭങ്ങളിൽ പറഞ്ഞ കാര്യങ്ങളുടെ വീഡിയോ ബി ജി എം ഇട്ടുള്ള സ്റ്റാറ്റസുകൾ ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയ പ്രചാരണ തന്ത്രങ്ങൾ.
ഓരോ പാർട്ടികളും പ്രത്യേക പ്രചാരണ ഗ്രൂപ്പുകൾ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ട്രോളുകൾ ഉണ്ടാക്കുന്ന ഒരു സംഘം, എതിർ പാർട്ടികളുടെ ആരോപണങ്ങൾ വീക്ഷിക്കുന്ന സംഘം തുടങ്ങി പ്രത്യേകം പ്രത്യേകം ഓരോ മണ്ഡലത്തിലും സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർമാരുണ്ട്. കൂടാതെ ഫേക്ക് അക്കൗണ്ടുകളും അവയിൽ നിന്ന് വരുന്ന കമന്റുകളും ഇവർ വീക്ഷിക്കുന്നു. വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലും സോഷ്യൽ മീഡിയ പ്രചാരണം പൊടിപൊടിക്കുന്നുണ്ട്. ഓരോ പാർട്ടികളുടെയും പോസ്റ്റുകൾക്ക് താഴെ എതിർപാർട്ടികൾ കമന്റുകൾ കൊണ്ട് കൊമ്പ് കോർക്കുന്നതും സോഷ്യൽ മീഡിയയിലെ കൗതുക കാഴ്ചയാണ്.