കൽപ്പറ്റ: പോളിംഗ് ബൂത്തിൽ തിരക്കുണ്ടോ...ഇപ്പോൾ പോയാൽ വേഗം മടങ്ങാൻ പറ്റുമോ..സാധാരണ ഒരു വോട്ടറുടെ ഈ സംശയങ്ങൾക്ക് ഒരു പരിഹാരം. വയനാട് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ രൂപം കൊടുത്ത 'പോൾ വയനാട്" എന്ന ആപ്ലിക്കേഷൻ വോട്ടറെ സഹായിക്കും.
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ആപ്ലിക്കേഷൻ വോട്ടർക്ക് വഴികാട്ടിയാവുന്നത്. ജില്ലയിൽ വെബ്കാസ്റ്റിംഗ് സംവിധാനമുള്ള 412 ബൂത്തുകളിലാണ് ഈ പോൾ ആപ്പിന്റെ സൗകര്യം ലഭ്യമാകുക. വോട്ടിംഗ് ദിവസം എത്ര ആളുകൾ ബൂത്തിൽ ക്യു നിൽക്കുന്നുണ്ടെന്ന് ആപ്പിലൂടെ അറിയാം.ഇതനുസരിച്ച് തിരക്കില്ലാത്ത സമയം നോക്കി വോട്ടർക്ക് ബൂത്തിലെത്തി വോട്ടുചെയ്ത് മടങ്ങാം.അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് ആപ്പിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യുക.
മാനന്തവാടി എൻജിനീയറിംഗ് കോളേജ്, ജില്ലാ ഭരണകൂടം, നാഷണൽ ഇൻഫർമാറ്റിക് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷൻ നിർമ്മിച്ചത്. മാനന്തവാടി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ ഇ. പി അസ്ലം, അഭിരാം കെ.പ്രദീപ്, പി.അഭിനവ് എന്നിവരാണ് പോൾ ആപ്പ് ഡിസൈൻ ചെയ്തത്. https://wayanad.gov.in എന്ന വെബ്സൈറ്റിൽ ആപ്പ് ലിങ്ക് ലഭിക്കും.
പോൾ വയനാട് ആപ്ലിക്കേഷൻ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഇലക്ഷൻ ഒബ്സർവർമാരായ അഭിഷേക് ചന്ദ്ര, അരുൺ സിങ്ങ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. ഇവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി പ്രശംസാപത്രം നൽകുമെന്ന് പൊതുനിരീക്ഷകനായ അഭിഷേക് ചന്ദ്ര പറഞ്ഞു.
പോൾ വയനാട് ആപ്പ് തയ്യാറാക്കിയ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർഥികൾ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയോടൊപ്പം