a

കുമരകം: കുമരകം പള്ളിച്ചിറയിലും ജെട്ടിയിലുമുള്ള കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് മോഷണം നടത്തി. കുമരകം വടക്കുംഭാഗം എസ്. എൻ.ഡി.പി ശാഖാ യോഗം ഗുരുദേവക്ഷേത്രത്തിനുള്ളിലെ കാണിക്കവഞ്ചിയും പണവും മോഷ്ടാക്കൾ ചങ്ങല പൊട്ടിച്ച് എടുത്തു കൊണ്ടു പോയി. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു. അഞ്ച് അടി പൊക്കമുള്ള സ്റ്റീൽ കാണിക്കവഞ്ചി ഒരാൾക്ക് മാത്രമായി കൊണ്ടുപോകാൻ കഴിയില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.

ഇന്ന് ശാഖാ ക്ഷേത്രത്തിന്റെ ഏഴാമത് പ്രതിഷ്ഠാ വാർഷിക ദിനാഘോഷങ്ങളാണ് നടക്കുന്നത്. പ്രഭാത പൂജയ്ക്കായി പുലർച്ചെ 4.30 ന് എത്തിയപ്പോഴാണ് കാണിക്ക വഞ്ചി കാണാതായ വിവരം അറിയുന്നത്. ഇരുമ്പ് തുണുമായി ചങ്ങലയ്ക്ക് ബന്ധിപ്പിച്ചിരുന്ന സ്റ്റീൽ കാണിക്ക വഞ്ചി ക്ഷേത്രത്തിലെ മൈക്ക് സ്റ്റാൻഡ് കൂടി ഉപയോഗിച്ചാണ് വേർപ്പെടുത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു. അധികൃതർ കാണിക്കവഞ്ചി തുറന്ന് പണം എടുത്തിട്ട് മൂന്നു മാസം ആയെെന്നും കുറഞ്ഞത് 10,000 രൂപയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് എം.ജെ .അജയൻ അറിയിച്ചു.

ശ്രീകുമാരമംഗലം ക്ഷേത്രം വക ബോട്ടുജെട്ടി പാലത്തിന്റെ വടക്കുവശത്തെ അപ് റോച്ചു റോഡിനു സമീപം സ്ഥാപിച്ചിരുന്ന കാണിക്കമണ്ഡപത്തിന്റെ പൂട്ട് തകർത്തെങ്കിലും പണം എടുത്തു കൊണ്ടുപോകാൻ കഴിഞ്ഞില്ല. കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയിരിക്കുന്ന കാണിക്ക മണ്ഡപം തകർത്ത് പണം അപഹരിക്കുക ഏറെ ബുദ്ധിമുട്ടാണ്. ഈ കാണിക്കമണ്ഡപത്തിലെ പണം ഇന്നലെ ക്ഷേത്ര ഭാരവാഹികൾ തുറന്ന് എടുത്തതാണെന്ന് പ്രസിഡന്റ് അഡ്വ.വി.പി.അശോകൻ പറഞ്ഞു. മോഷണവും മോഷണ ശ്രമവും നടന്ന സ്ഥലങ്ങളിൽ രാത്രിയിൽ വേണ്ടത്ര വെളിച്ചം ഉണ്ടായിരുന്നെന്നും രണ്ടിടത്തും സമീപത്തെ സ്ഥാപനങ്ങളിൽ സി.സി.ക്യാമറകൾ ഉണ്ടെന്നും അവ പരിശോധിക്കുമെന്നും സ്ഥലത്ത് എത്തിയ കുമരകം എസ്.ഐ. എസ്. സുരേഷ് പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്ത് കഴിഞ്ഞ ദിവസം ചന്തകവല ഉൾപ്പടെ ചില സ്ഥലങ്ങളിൽ ജില്ലാ പഞ്ചായത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചെങ്കിലും പ്രധാനപ്പെട്ട മറ്റു പല പ്രദേശങ്ങളിലും സി.സി.ടി.വി ക്യാമറകൾ ഇല്ലാത്തതും വേണ്ടത്ര വഴിവിളക്കുകളില്ലാത്തതും നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.