പാലാ: ആണ്ടിൽ മാസപൂജകളെല്ലാം ബ്രാഹ്മണരുടെ കാർമ്മികത്വത്തിൽ... പ്രധാന ഉത്സവനാളിലെ പൂജ ദളിത് വിഭാഗക്കാർക്ക് !

പാലാ നെച്ചിപ്പുഴൂരിലാണ് ഈ അത്യപൂർവ അനുഷ്ഠാനങ്ങളുള്ള ആരാധനാലയം. ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളിയിരുന്ന നൂറ്റാണ്ടുകൾക്കു മുമ്പും ജാതിമത ഭേദങ്ങളുടെ നാലമ്പലം കടന്ന് മനുഷ്യനും മനുഷ്യനും പിന്നെ ദേവിയും ഒന്നാകുന്ന പുണ്യഭൂമിയായിരുന്നു നെച്ചിപ്പൂഴൂർ.
ബ്രാഹ്മണനും ദളിത് വിഭാഗക്കാരനും ഒരേ പോലെ പൂജ ചെയ്യുന്നതാണ് ഇവിടത്തെ വനദേവതയുടെ വരപ്രസാദം, അഭീഷ്ടവും .

'എന്റെ ഇളപൊഴുതിലമ്മേ ഇവിടെ നിൽക്കുന്ന ഭക്തരുടെ ഗുണദോഷ വിചാരങ്ങൾ പറഞ്ഞു പോരണേ.... ശനി ദുരിതങ്ങൾ .... കുടുംബ പ്രാരാബ്ദങ്ങൾ ..... പിതൃ സർപ്പ ദോഷങ്ങൾ തീർക്കണേ..... കാക്കണേ.... '
കുംഭമാസത്തിലെ പകൽ ചൂടിൽ 'മരുത്വാന്മാർ' ((വെളിച്ചപ്പാടുകൾ)ഉറഞ്ഞുതുള്ളി. വനദുർഗയുടെ കൽപ്പനകൾ കേട്ട ജനമനസുകളിൽ ഭക്തിയുടെ ലഹരി.

ആചാരാനുഷ്ഠാനങ്ങളുടെ വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായ നെച്ചിപ്പുഴൂർ ഇളപൊഴുതുകാവിൽ ഇന്നലെ നടന്ന ഉത്സവത്തിൽ പങ്കെടുക്കാൻ ജാതിമതഭേദമന്യേ നൂറുകണക്കിന് ഭക്തരാണ് എത്തിയത്. ക്ഷേത്രത്തിന്റെ മേൽക്കോയ്മാ സ്ഥാനമുള്ള വെള്ളേപ്പിള്ളിൽ കൈമൾ തറവാട്ടിൽ പുകയില സമർപ്പിച്ച് അനുവാദം ചോദിക്കുന്നതോടെയാണ് ദളിതരുടെ നേതൃത്വത്തിലുള്ള ഉത്സവത്തിനും പൂജകൾക്കും ഇള പൊഴുതുകാവിൽ തുടക്കമാവുന്നത്.

നെച്ചിപ്പുഴൂർ ഗ്രാമത്തിന്റെ നടുക്ക് ഒരേക്കറോളം വനത്തിനുള്ളിലാണ് 'പതി ' എന്നറിയപ്പെടുന്ന വനദുർഗ്ഗാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഇള പൊഴുതിലമ്മ വലിയൊരു വിഭാഗം വിശ്വാസികൾക്ക് കൺകണ്ട ദൈവമാണ്. പരാധീനതകളും പ്രാരാബ്ധങ്ങളും ഏറ്റു പറഞ്ഞാൽ അച്ചട്ടായ അനുഭവങ്ങൾ ഉണ്ടെന്നാണ് ഭക്തരുടെ അനുഭവസാക്ഷ്യം. കാട്ടിനുള്ളിൽ വാഴുന്ന വനദേവത ശക്തി സ്വരൂപിണിയാണെന്നാണ് ജ്യോതിഷ മതവും.

മരുത്വാന്മാർ എന്നറിയപ്പെടുന്ന വെളിച്ചപ്പാടുകളുടെ നേതൃത്വത്തിലാണ് ഉത്സവച്ചടങ്ങുകൾ. വ്രതമെടുത്ത മരുത്വാന്മാർ ആദ്യം ' പതിയുണർത്തും.'

ഇന്നലെ മുടി വിളക്ക് വഴിപാടിനും അന്നദാനത്തിനും ശേഷം ആറാട്ട് നടന്നു. ഉച്ചതിരിഞ്ഞ് ആറാട്ടെതിരേൽപ്പ്, കാളപ്പതിയിൽ തേങ്ങ ഉടയ്ക്കൽ, അരിയേറ് വഴിപാട് എന്നിവയോടെയാണ് ഇളപൊഴുതിലമ്മയുടെ ഉത്സവം സമാപിച്ചത്.