
കോട്ടയം : കോൺഗ്രസിന് ഏറെ സ്വാധീനമുള്ള ഏറ്റുമാനൂർ സീറ്റ് ചങ്ങനാശേരിയ്ക്ക് പുറമെ കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകാനുള്ള ഉമ്മൻചാണ്ടി അടക്കം ഉന്നത നേതാക്കളുടെ നീക്കത്തിനെതിരെ കോൺഗ്രസിൽ പൊട്ടിത്തെറി. ചങ്ങനാശേരിയിലും, ഏറ്റുമാനൂരിലും ജോസഫ് വിഭാഗം സ്ഥാനാർത്ഥിയ്‌ക്കെതിരെ റിബൽ സ്ഥാനാർത്ഥി ഉണ്ടായോക്കുമെന്ന് ഉറപ്പായതോടെ കോൺഗ്രസ് നേതാക്കൾ വെട്ടിലായി. ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂർ സീറ്റ് വിട്ടുകൊടുത്താൽ 1987 ആവർത്തിക്കുമെന്നാണ് മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും മുന്നറിയിപ്പ്. യു.ഡി.എഫിൽ ഏറെ കാലങ്ങളായി ഏറ്റുമാനൂരിൽ മത്സരിക്കുന്നത് കേരള കോൺഗ്രസ് എമ്മായിരുന്നു. ജോസ് വിഭാഗം മുന്നണി വിട്ടതോടെ ഇത്തവണ ഏറ്റുമാനൂർ കിട്ടുമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ. ലതിക സുഭാഷ്, നാട്ടകം സുരേഷ്, ജിഗോപകുമാർ, ഫിലിപ്പ് ജോസഫ് തുടങ്ങിയ നേതാക്കൾ സീറ്റിനായുള്ള എല്ലാ ശ്രമവും നടത്തിയിരുന്നു. ഇതിനെയൊക്കെ മറികടന്നാണ് ഉന്നതകോൺഗ്രസ് നേതാക്കളുടെ അപ്രതീക്ഷിതനീക്കം.
ഓർമ്മപ്പെടുത്തലായി 1987
1982ൽ യു.ഡി.എഫിലായിരുന്ന ജോസഫ് വിഭാഗത്തിന് അന്നു ഏറ്റുമാനൂർ വിട്ടു നൽകിയിരുന്നു. അന്ന് ഇ.ജെ ലൂക്കോസ് വൈക്കം വിശ്വനെ തോൽപ്പിച്ച് വിജയിച്ചു. 1987ലും ജോസഫ് വീണ്ടും സീറ്റിനായി വാശി പിടിച്ചു. കെ.ടി മത്തായിയെ സ്ഥാനാർത്ഥിയാക്കി. സീറ്റ് കിട്ടാതെ വന്നതോടെ കോൺഗ്രസ് നേതാവായിരുന്ന ജോർജ് ജോസഫ് പൊടിപാറ സ്വതന്ത്രനായി മത്സരിച്ച് 2633 വോട്ടുകൾക്ക് ജയിച്ചു. ഈ ചരിത്രം 2021ലും ആവർത്തിക്കുമെന്നാണ് ഏറ്റുമാനൂർ മണ്ഡലത്തിലെ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്.
ഡി.സി.സി ഓഫീസ് ഉപരോധിച്ച്
യൂത്ത് കോൺഗ്രസ് പ്രവർത്തകർ
കോട്ടയം : ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസ് ഉപരോധിച്ചു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുന്നണിയിലെ പ്രശ്‌നം വിജയത്തെ ബാധിക്കുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ 11ഓടെയാണ് ഒരു വിഭാഗം നഗരത്തിൽ പരസ്യ പ്രകടനവുമായി രംഗത്ത് വന്നത്. സീറ്റ് ഒരുകാരണവശാലും വിട്ടുനൽകാൻ കഴിയില്ലെന്നറിയിച്ച പ്രവർത്തകർ ഡി.സി.സി ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കഴിഞ്ഞ രണ്ട് തവണയും കേരള കോൺഗ്രസ് പരാജയപ്പെട്ട ഏറ്റുമാനൂർ ഇനിയും വിട്ടുകൊടുത്താൽ അത് കോൺഗ്രസിന്റെ പരാജയമാകുമെന്ന് നേതാക്കൾ പറയുന്നു. യൂത്ത് കോൺഗ്രസ് നേതാക്കൾ റിബൽ ഭീഷണിയും ഉയർത്തിയിട്ടുണ്ട്.
മാദ്ധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി ഓഫീസ് ഉപരോധിച്ച വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ മാദ്ധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിയ്ക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.