vidya-pious

കട്ടപ്പന: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 1.3 കോടി രൂപ തട്ടിയ സംഘത്തിലെ യുവതിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പനയ്ക്കൽ വിദ്യ പയസ് (32) ആണ് ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. വിദ്യയുടെ സഹോദരി സോണി ജോസഫ്(34), ബന്ധുവായ ആലപ്പുഴ പുതിയകാവ്തെക്കേ അറയ്ക്കൽ തോമസ്(27), കണ്ണൂർ തലശേരി സ്വദേശികളായ മാനന്തവിട അംനാസ് അബ്ദുള്ള(33), പുതിയമാളിയേക്കൽ മുഹമ്മദ് ഓനാസീസ്(43), എം.എ. മൻസിലിൽ അഫ്‌സീർ(24) എന്നിവരും പ്രതികളാണ്.

27 പേരിൽ നിന്ന് 1.30 കോടി രൂപ തട്ടിയതായി 2019 ജൂൺ 8നാണ് കട്ടപ്പന പൊലീസിൽ പരാതി ലഭിച്ചത്. പരാതിക്കാരിയായ കട്ടപ്പന സ്വദേശിയാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം സമാഹരിച്ച് വിദ്യയുടെ നിർദേശപ്രകാരം സോണി, തോമസ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചത്.

പൊലീസ് അന്വേഷണത്തിൽ 56 ലക്ഷം രൂപ കബളിപ്പിച്ചതായി കണ്ടെത്തി. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വിദ്യ അബുദാബിയിലേക്ക് കടന്നു. തുടർന്ന് കട്ടപ്പന പൊലീസ് വിവിധ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ നൽകിയിരുന്നു.
അബുദാബിയിൽ നിന്ന് വെള്ളിയാഴ്ച ബംഗളൂരു വിമാനത്താവളത്തിൽ എത്തിയ വിദ്യയെ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചശേഷം കട്ടപ്പന പൊലീസിൽ അറിയിച്ചു. തുടർന്ന് അവിടെപ്പോയി അറസ്റ്റ് ചെയ്യുകയായിരുന്നു. സോണി, തോമസ് എന്നിവർ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്.

കട്ടപ്പന ഡിവൈ.എസ്.പി സന്തോഷ്‌കുമാർ, സി.ഐ വി. ജയൻ എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം.