
കോട്ടയം: ഇടുക്കി കല്ലാർ കുരിശുപാറ അറയ്ക്കൽ ഗോപിയുടെ മരണം ദുരൂഹതയേറുന്നു. ഇടുക്കി ഡിവൈ.എസ്.പി ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിൽ പൊലീസ് നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം ഊർജ്ജിതമാക്കി. അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ കൊവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ശനിയാഴ്ച രാത്രിയിലോ ഇന്നലെ പുലർച്ചയോ ആവും ഗോപി കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ഇന്നലെ രാവിലെയാണ് ഗോപിയുടെ (64) മൃതദേഹം വെട്ടുംകുത്തുമേറ്റ നിലയിൽ വീട്ടിൽ കണ്ടെത്തിയത്.
വർഷങ്ങൾക്കുമുമ്പേ ഭാര്യ മരിച്ചതോടെ ഗോപി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഗോപിയുടെ മുഖത്തും കഴുത്തിലും ദേഹത്തും മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. പൊലീസ് നാട്ടിലുള്ള ചിലരെ നിരീക്ഷണ വലയത്തിലാക്കിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് കുരിശുപാറ സിറ്റിയിൽ എത്തിയ ഗോപി തിരികെ വീട്ടിലേക്കു പോകുന്നത് അയൽ വാസികൾ കണ്ടിരുന്നു. എട്ട് മണിയോടെ കോതമംഗലത്ത് താമസിക്കുന്ന മകൾ ഗോപിയെ വിളിച്ചിരുന്നു. ഈ സമയം ഭക്ഷണം കഴിക്കുകയായിരുന്നു എന്ന മറുപടിയും ലഭിച്ചതായി മകൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 8 മണിയോടെ ചായകുടിക്കാൻ കുരുശുപാറയിൽ എത്താറുള്ള ഗോപിയെ ഇന്നലെ കാണാതെ വന്നതോടെ ചായക്കടയിൽ സ്ഥിരമായി എത്താറുള്ള സുഹൃത്തുക്കൾ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ വീടിന്റെ മുൻ വശത്തെ കതക് പൂട്ടിയ നിലയിൽ കണ്ടു. തുടർന്ന് പുറകു വശത്ത് എത്തിയപ്പോൾ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപെട്ടു. ഇതോടെ വീട്ടിൽ കയറി പരിശോധിച്ചപ്പോഴാണ് പൂട്ടിയിട്ടിരിക്കുന്ന മുറിക്കുള്ളിൽ ഗോപിയെ മരിച്ച നിലയിൽ കട്ടിലിൽ കിടക്കുന്നത് കണ്ടത്.
ഇടുക്കി ഡിവൈ.എസ്.പി ഫ്രാൻസിസ് ഷെൽബി, വെള്ളത്തൂവൽ സി.ഐ ആർ. കുമാർ, എസ്.ഐ മാരായ പി.ജെ. കുര്യാക്കോസ്, സജി എൻ.പോൾ, സി.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടുക്കിയിൽ നിന്ന് ഡോഗ് സ്ക്വാഡും കോട്ടയത്തു നിന്ന് സയന്റിഫിക് വിദഗ്ധരും എന്നി തെളിവുകൾ ശേഖരിച്ചു. പരേതയായ സുമതിയാണ് ഭാര്യ. മക്കൾ: സ്വപ്ന, സുനിത,പ രേതനായ സുരേഷ് . മരുമക്കൾ: സുജിത്, സഫീർ.