
കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം വൈകുന്നതിൽ പ്രതിഷേധം. ഫെബ്രുവരി 16ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി യൂണിറ്റ് ഉദ്ഘാടനം ചെയ്തിരുന്നു. ഒരുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ സെപ്ടിക് ടാങ്കിന്റെ നിർമാണം ഒരുമാസം കഴിഞ്ഞിട്ടും പൂർത്തീകരിച്ചിട്ടില്ല. കൂടാതെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി കുഴൽക്കിണറും നിർമിച്ചിട്ടില്ല. പണികൾ പൂർത്തീകരിച്ച് ജീവനക്കാരെ നിയമിച്ച് യൂണിറ്റ് പ്രവർത്തനമാരംഭിക്കാൻ ഇനിയും ഒരുമാസത്തിലധികം വേണ്ടിവരുമെന്നാണ് വിവരം. പ്രത്യേക പരിചരണം ആവശ്യമുള്ള രോഗിയുൾപ്പെടെ 10 പേർക്ക് ഒരേസമയം ഡയാലിസിസ് നടത്താൻ കഴിയുന്ന യൂണിറ്റാണ് താലൂക്ക് ആശുപത്രിയിലേത്. കട്ടപ്പന നഗരസഭയിലെ ഉൾപ്പെടെ രോഗികൾക്ക് ഏറെ പ്രയോജനപ്പെടുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്.
സെപ്ടിക് ടാങ്കിന്റെ നിർമാണം ആരംഭിച്ചതോടെ ഗൈനക്കോളജി ഒ.പി, പീഡിയാട്രിക് ഒ.പി. എന്നീ വിഭാഗങ്ങൾ മറ്റൊരു സ്ഥലത്ത് മാറ്റിയിരുന്നു. രോഗികൾക്ക് ക്യുനിൽക്കുന്ന സ്ഥലത്താണ് സെപ്ടി ക് ടാങ്ക് സ്ഥാപിക്കാനായി കുഴിയെടുത്തത്. കൂടാതെ കുഴിയെടുക്കുന്ന സ്ഥലത്തെ മണ്ണ് മാറ്റിയിടാൻ സ്ഥലവും കുറവാണ്. മണ്ണ് മാറ്റിയിട്ടതുമായി ബന്ധപ്പെട്ട് സമീപവാസികളുമായി തർക്കങ്ങളും ഉണ്ടായിരുന്നു.
വേനൽക്കാലത്ത് താലൂക്ക് ആശുപത്രിയിൽ ശുദ്ധജല ക്ഷാമം അനുഭവപ്പെടാറുണ്ട്. ഡയാലിസിസ് യൂണിറ്റിന് പ്രതിദിനം 3000ലധികം ലിറ്റർ ശുദ്ധജല വേണ്ടിവരും. കുഴൽക്കിണർ നിർമിക്കാൻ ടെൻഡൻ നടപടികൾ പൂർത്തീകരിച്ചു. എന്നാൽ സ്ഥലത്ത് പരിശോധന നടത്താനോ നിർമാണത്തിന് അനുമതി നൽകാനോ ഭൂഗർഭജല വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. കൂടാതെ ഇവിടേയ്ക്കുള്ള അപ്രോച്ച് റോഡിന്റെ നിർമാണവും പൂർത്തീകരിക്കേണ്ടതുണ്ട്.
2019ലാണ് പി.ഡബ്ല്യു.ഡി. നിർമാണം ആരംഭിച്ചത്. കെട്ടിടം നിർമിക്കാൻ പൊതുമരാമത്ത് വകുപ്പിന് 2.10 കോടിയും ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങാനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് 1.30 കോടി രൂപയും നൽകിയിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് നിർമാണ ജോലികൾ വൈകി. നിയന്ത്രണങ്ങളിൽ ഇളവ് വന്നശേഷം നിർമാണം ആരംഭിച്ചെങ്കിലും മഴക്കാലത്ത് വീണ്ടും ജോലികൾ നിർത്തിവച്ചിരുന്നു. ജോലികൾ പൂർത്തീകരിക്കാതെ ഉദ്ഘാടനം നടത്തിയതിൽ പ്രതിഷേധിച്ച് നഗരസഭാദ്ധ്യക്ഷ അടക്കം യു.ഡി.എഫ്. അംഗങ്ങളും നേതാക്കളും ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.
മുഴുവൻ ജോലികളും പൂർത്തീകരിച്ചശേഷം വെള്ളം ഉൾപ്പെടെയുള്ളവ വിദഗ്ധന പരിശോധനയ്ക്ക് വിധേയമാക്കി പ്രവർത്തനാനുമതി ലഭിക്കണം. കാരുണ്യ പദ്ധതിയിൽ അംഗങ്ങളായുള്ളവർക്ക് ഇവിടെ സൗജന്യമായി ചികിത്സ ലഭിക്കും. മറ്റുള്ളവർക്ക് സ്വകാര്യ ആശുപത്രികളെക്കാൾ കുറഞ്ഞ നിരക്കിലും ചികിത്സ ലഭ്യമാക്കും. അതേസമയം ചികിത്സ കട്ടപ്പന നഗരസഭയുടെ പദ്ധതിയിൽ പെടുത്തിയാൽ നഗരസഭാ പരിധിയിലുള്ളവർക്കും സൗജന്യമായി നൽകാനാകും. കൂടാതെ ഡോക്ടർ, ടെക്‌നീഷ്യൻ, നഴ്‌സ്, ശുചീകരണ തൊഴിലാളി തുടങ്ങിയവരുടെ നിയമനവും നടത്തേണ്ടതുണ്ട്. എന്നാൽ പണികൾ പൂർത്തീകരിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ നിയമനം നടത്തി യൂണിറ്റ് പ്രവർത്തിപ്പിക്കാനാകുമെന്നാണ് ആരോഗ്യ വിഭാഗം അറിയിച്ചിരിക്കുന്നത്.
'ഈ മാസം പൂർത്തീകരിക്കും'
(അജിത്ത് എം.ജി, പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എൻജിനീയർ, കട്ടപ്പന)
നിർമാണം പൂർത്തീകരിക്കാൻ ഈ മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയുടെ സ്ഥലപരിമിതി മൂലമാണ് സെപ്ടിക് ടാങ്ക് നിർമാണം വൈകുന്നത്. ഡയാലിസിസ് രോഗികളുടെ വാർഡ് രൂപരേഖയിലുള്ളതിനേക്കാൽ വിപുലമായ സൗകര്യങ്ങളോടെയാണ് നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് അപ്രോച്ച് റോഡ് നിർമിക്കാൻ ഫണ്ട് കണ്ടെത്തണം