അടിമാലി: വേനൽ കനത്തതോടെ ആനക്കുളത്തെ ആനക്കുളിക്കും ചന്തമേറി.ആനക്കുളത്തിന്റെ വിനോദസഞ്ചാരമെന്നാൽ അത് കാട്ടാനകളാണ്.കാടിനേയും നാടിനേയും തമ്മിൽ വേർതിരിക്കുന്ന പുഴയിലിറങ്ങി ആനകൾ ദാഹമകറ്റാൻ തുടങ്ങിയിട്ട് കാലങ്ങളായി.കാടിറങ്ങി വരുന്ന ആനകളെ കാത്ത് ധാരാളം സഞ്ചാരികൾ മറുകരയിൽ ഇരിപ്പുറപ്പിക്കാറുണ്ട്.വേനൽ കടുത്തതോടെ ആനക്കുളിക്ക് ചന്തമേറി.കൂട്ടമായെത്തുന്ന ആനകൾ മണിക്കൂറുകളോളം പുഴയിലും സമീപത്തുമായി ചിലവഴിക്കും.ചൂടേറിയാൽ പകൽസമയത്തും ആനകൾ പുഴയിലേക്കെത്തിതുടങ്ങും.ദിവസവും സഞ്ചാരികൾ ധാരാളമായി ആനക്കുളത്തെത്തി കാട്ടാനകളെ കണ്ട് മടങ്ങുന്നു.രാത്രികാലങ്ങളിലാണ് ആനക്കുളം കൂടുതൽ സജീവമാകുന്നത്. കാട്ടാനകളുടെ ഭംഗികണ്ടങ്ങനെ സഞ്ചാരികൾ ഏറെ സമയം ചിലവഴിക്കാറുണ്ടിവിടെ.പുഴയുടെ ഒത്തനടുവിൽ നിന്നും ചെറുകുമിളകൾ ഉയരുന്നുണ്ട്.ഈ ഭാഗത്തെ വെള്ളം ആനകൾക്കേറെ പ്രിയങ്കരമാണെന്നാണ് പ്രദേശവാസികളുടെ വാദം.കാട്ടാനകളുടെ ചന്തത്തിനപ്പുറം കാടിന്റെ വന്യതയും പച്ചവരിച്ച ആനക്കുളത്തിന്റെ ഗ്രാമീണതയുമെല്ലാം സഞ്ചാരികളെ ഇവിടേക്കാകർഷിക്കുന്നുണ്ട്.ആനകളും ആനകളെ കാണാനെത്തുന്ന സഞ്ചാരികളുമാണ് ആനക്കുളത്തിന്റെ സായാഹ്നങ്ങളെ സജീവമാക്കുന്നത്.