പാലാ : സാധാരണക്കാരും കുടുംബങ്ങളും ജോലിയില്ലാതെ വലഞ്ഞ കൊവിഡ് കാലത്ത് നാടിനെപ്പട്ടിണിക്കിടാത്ത സർക്കാരിനുള്ള വോട്ടാണ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ രേഖപ്പെടുത്തുന്നതെന്ന് പാലാ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി പറഞ്ഞു. നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും കുടുംബ സംഗമങ്ങളിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് പ്രവർത്തകൻ എന്ന നിലയിൽ ഓരോ വീട്ടിലും ധൈര്യമായി കയറിയെത്താവുന്ന സാഹചര്യമാണുള്ളത്. പാലായിലും സർ്കകാരിന്റെ വികസനത്തിന്റെ അലയൊലികൾ അടിയ്ക്കുന്നുണ്ട്. പാലാ നിയോജക മണ്ഡലത്തിൽ അൻപതു വർഷത്തിലേറെയായി കെ.എം.മാണി കൊണ്ടു വന്ന വികസനങ്ങളാണ് ഇപ്പോഴും മണ്ഡലത്തിന്റെ അടിത്തറ. എം.പിയായി ഇരുന്ന പത്തു വർഷം കൊണ്ടു മണ്ഡലത്തിൽ അതിവേഗം വികസനം എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഇതെല്ലാം എൽ.ഡി.എഫിന് വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാപ്പന്റെ യു.ഡി.എഫ് ഒന്നാംഘട്ട
പ്രചാരണം പൂർത്തിയായി
പാലാ : യുഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഒന്നാംഘട്ടം വമ്പിച്ച ജനപങ്കാളിത്തത്തോടെ വിജയകരമായി പൂർത്തിയാക്കിയെന്ന് ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനി, വർക്കിംഗ് ചെയർമാൻ റോയി മാത്യു എലിപ്പുലിക്കാട്ട്, ജനറൽ കൺവീനർ ജോസ് മോൻ മുണ്ടയ്ക്കൽ എന്നിവർ അറിയിച്ചു. പൊതു ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞുള്ള വികസന സൗഹാർദ്ദ സദസ്സുകളിലെ ജനപങ്കാളിത്തം പാലായുടെ ജനവികാരം വ്യക്തമാക്കുന്നതാണെന്ന് നേതാക്കൾ അറിയിച്ചു. 12 പഞ്ചായത്തിലും പാലാ മുനിസിപ്പാലിറ്റിയിലും സൗഹാർദ്ദസദസ്സുകൾ പൂർത്തിയായി. മണ്ഡലം കൺവെൻഷനുകൾ 20 നകം പൂർത്തിയാക്കും. രണ്ടാംഘട്ട പ്രചാരണപരിപാടികൾ ഉടൻ ആരംഭിക്കും.