
കോട്ടയം: ഉത്പാദനം കുറഞ്ഞു. കുരുമുളകിന് വില കൂടി. കിലോഗ്രാമിന് 370 മുതൽ 380 രൂപ വരെയാണ് നിലവിലെ കമ്പോള വില. 15 ദിവസത്തിനിടെ 50 രൂപ വർദ്ധനവാണ് ഉണ്ടായത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കുരുമുളകിന് അല്പമെങ്കിലും വില കൂടിയത്. ഈ നില തുടർന്നാണ് അടുത്തയാഴ്ചയോടെ 400 രൂപയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു.
വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കുരുമുളകിനും വില ഉയർന്നിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ 30 രൂപ വർദ്ധിച്ച് 360 രൂപയിലെത്തി. അതേസമയം മുൻവർഷങ്ങളെ അപേക്ഷിച്ച് കമ്പോളത്തിൽ എത്തുന്ന കുരുമുളക് പകുതിയായി കുറഞ്ഞിട്ടുണ്ട്.
കുരുമുളകിന് വില കൂപ്പുകുത്തിയതോടെ ഹൈറേഞ്ച് കർഷകർ ഏലംകൃഷിയലേക്ക് ചേക്കേറിയിരുന്നു. ഇതോടെയാണ് കുരുമുളകിന്റെ ഉല്പാദനം കുറഞ്ഞത്. അഞ്ച് വർഷത്തിനിടെ ആകെ ഉത്പ്പാദത്തിന്റെ 35 ശതമാനമാണ് കുറഞ്ഞത്. കൂടാതെ തുടർച്ചയായ പ്രളയങ്ങളിൽ ഇടുക്കിയിലെ കുരുമുളക് കൃഷി വ്യാപകമായി നശിച്ചതും ഉത്പ്പാദനക്കുറവിന് ഇടയാക്കി.
ഇപ്പോഴത്തെ വില വർദ്ധന വിപണിയിൽ ഉണർവിന് കാരണമായിട്ടുണ്ടെങ്കിലും ഉത്പ്പാദനം ക്രമാതീതമായി കുറഞ്ഞതിനാൽ കർഷകർക്ക് കാര്യമായ പ്രയോജനം ലഭിക്കില്ല. മൂന്നുവർഷത്തിലധികമായി വില ഉയരാത്തതിനാൽ വലിയൊരു വിഭാഗം കർഷകർ കുരുമുളക് കൃഷി പാടെ ഉപേക്ഷിച്ച് പൂർണമായും ഏലംകൃഷിയലേക്ക് മാറിയിരുന്നു. ഇതോടെ നിരവധി കുരുമുളക് തോട്ടങ്ങളും അപ്രത്യക്ഷമായി. വർഷങ്ങൾക്ക് ശേഷം കുരുമുളകിന് ഡിമാൻഡ് ഉയർന്നപ്പോൾ വിറ്റഴിക്കാൻ ഉത്പ്പന്നമില്ലാത്ത ഗതികേടിലാണ് കർഷകർ.
നാലുവർഷം മുമ്പ് 700 രൂപയായിരുന്ന കുരുമുളക് വില ഒന്നര വർഷത്തിനുള്ളിൽ 300ലേക്ക് കൂപ്പുകുത്തുിയിരുന്നു. കൊവിഡ് കാലത്ത് വീണ്ടും വിലയിടിഞ്ഞ് 280ലെത്തി. വിയറ്റ്നാമിൽ നിന്നുള്ള ഇറക്കുമതി നിർബാധം തുടരുന്നതിനാൽ ഇടുക്കിയിൽ ഉത്പാദിപ്പിക്കുന്ന കുരുമുളകിന് ഡിമാൻഡും ഉണ്ടായിരുന്നില്ല. തുടർച്ചയായ വിലയിടിവിനെ തുടർന്ന് കേന്ദ്ര സർക്കാർ കുരുമുളകിന് 500 രൂപ തറവില നിശ്ചയിച്ചിരുന്നെങ്കിലും കർഷകർക്ക് കാര്യമായ പ്രയോജനം ലഭിച്ചതുമില്ല.