ayyappa

കോട്ടയം: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കടകം മറിഞ്ഞു അയ്യപ്പ ഭക്തരുടെ കാൽക്കൽ വീണിരിക്കുകയാണെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല പറഞ്ഞു. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ സർക്കാർ വേട്ടയാടിയ അയ്യപ്പ ഭക്ത കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

2018ലെ സംഭവങ്ങൾ ഭക്തർക്ക് മറക്കാൻ കഴിയില്ല. ശബരിമല പ്രശനങ്ങൾ എല്ലാം കഴിഞ്ഞു എന്ന് പറയുന്ന നേതാക്കൾ, ഭക്തർ ഒഴുക്കിയ കണ്ണീർ തിരിച്ചു തരുമോ എന്നും ശശികല ചോദിച്ചു. ശബരിമലയിലെ സർക്കാർ നടപടി ഒരിക്കലും ഹിന്ദുക്കൾ മറക്കില്ല. ഇന്ന് നിയമം കൊണ്ടുവരും എന്ന് പറയുന്ന പ്രതിപക്ഷം അന്ന് എവിടെയായിരുന്നു. അയ്യപ്പഭക്തരെ വേട്ടയാടാൻ ഉപയോഗിച്ചതിന്റെ പത്ത് ശതമാനം ശേഷി ഉപയോഗിച്ചിരുന്നെങ്കിൽ കേരളം ഭീകരവാദികളുടെ താവളമാകുമായിരുന്നില്ല. അയ്യപ്പ ഭക്തരെ ദ്രോഹിച്ചവർ ഇനി നിയമ സഭയുടെ പടികൾ കയറരുതെന്നും ശശികല പറഞ്ഞു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദരും സ്വാമി സദ്സ്വരൂപാനന്ദ സരസ്വതിയും ചേർന്ന് ദീപം തെളിയിച്ചു. ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ മുഖ്യപ്രഭാഷണം നടത്തി. സമരത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട ഭക്തരെ സംഗമത്തിൽ ആദരിച്ചു. സ്വാമി ദർശനാനന്ദ സരസ്വതി പ്രസംഗിച്ചു. വിഭാഗ് സംഘചാലക് പി.പി ഗോപി അദ്ധ്യക്ഷത വഹിച്ചു. സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, എ.കെ.സി.എച്ച്. എം.എസ് സംസ്ഥാന പ്രസിഡൻ്റ് പ്രസാദ്, കേരള വിശ്വകർമ്മസഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് മുരളി തകടിയേൽ, അഖില കേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി എം. സത്യശീലൻ, ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. എൻ.രവീന്ദ്രനാഥ്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡൻ്റ് കെ.പി ഗോപിദാസ്, ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി, എം.എസ്.മനു എന്നിവർ പ്രസംഗിച്ചു.