mukhiyamanthri

വൈക്കം : വികസനത്തിന്റെ പുതുചരിത്രം രചിച്ച സർക്കാരാണ് കഴിഞ്ഞ അഞ്ചു വർഷം കേരളം ഭരിച്ചതെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി സി.കെ.ആശയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൈക്കത്ത് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016 ൽ സർക്കാർ അധികാരമേൽക്കുമ്പോൾ റോഡുകളും വിദ്യാലയങ്ങളും ആരോഗ്യരംഗവുമെല്ലാം പ്രതിസന്ധി നേരിടുകയായിരുന്നു. ഇപ്പോഴതല്ല സ്ഥിതി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 6.80 ലക്ഷം കുട്ടികളുടെ വർദ്ധനവാണ് പൊതുവിദ്യാലയങ്ങളിൽ ഉണ്ടായിരിക്കുന്നത്. കൊവിഡിനെതിരെ ശരിയായ പ്രതിരോധം തീർക്കാൻ നമുക്ക് കഴിഞ്ഞു. ലോകത്ത് ഏ​റ്റവും കുറവ് മരണനിരക്ക് കേരളത്തിലാണ്. ആർദ്റം പദ്ധതിയിൽപ്പെടുത്തി സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വൻകുതിച്ചു ചാട്ടമാണുണ്ടായത്. സംസ്ഥാന ഖജനാവിന്റെ പരിമിതി മറികടക്കാനാണ് കിഫ്ബിയെ പുനഃസംഘടിപ്പിച്ചത്. ഇതുവഴി 63000 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. എന്നാൽ ഈ പദ്ധതികളെല്ലാം വ്യാജ പ്രചാരണം നടത്തി തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നിയമവിരുദ്ധമായി കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രവർത്തിച്ചാൽ അതിനെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. തെക്കേനട ഗൗരീശങ്കരം ഓഡി​റ്റോറിയത്തിൽ നടന്ന യോഗത്തിൽ എൽ.ഡി.എഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മി​റ്റി പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോൺ വി ജോസഫ്, സ്ഥാനാർത്ഥി സി.കെ.ആശ, പി. സുഗതൻ, കെ.കെ.ഗണേശൻ, ആർ.സുശീലൻ, ടി.എൻ.രമേശൻ, കെ.അരുണൻ, കെ.ശെൽവരാജ്, എം.ഡി. ബാബുരാജ്, കെ.അജിത്ത് എന്നിവർ പ്രസംഗിച്ചു.