pc

കോട്ടയം : തിരഞ്ഞെടുപ്പിന് കൃത്യം ഒരാഴ്ച ശേഷിക്കുമ്പോൾ അടിയൊഴുക്ക് തടയാനുള്ള അടിയുറച്ച പ്രവർത്തനത്തിൽ മുന്നണികൾ. ചാഞ്ചാടി നിൽക്കുന്ന വോട്ടർമാരെ പോക്കറ്റിലാക്കാനും ഉറപ്പിച്ച വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനും കൊണ്ടുപിടിച്ച പ്രചാരണം. രാഷ്ട്രീയത്തിൽ സ്ഥിതിഗതികൾ മാറി മറിയാൻ നിമിഷങ്ങൾ മതി. ആ തിരിച്ചറവോടെയാണ് ഒപ്പമുള്ളവരെ മുന്നണികൾ ചേർത്ത് നിറുത്തുന്നത്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതുപ്രവേശനത്തിന്റെ പ്രതിഫലനമെന്താകുമെന്ന് ആർക്കുമൊരു പിടിയുമില്ല. പ്രത്യക്ഷത്തിൽ ജോസിന്റെ വരവ് ഗുണമാകുമെന്ന് ഇടതുമുന്നണി കരുതുമ്പോഴും മുൻപ് ശത്രുപക്ഷത്തുണ്ടായിരുന്ന ജോസിനോടുള്ള അതൃപ്തി ഇടതുപ്രവർത്തകർക്കുണ്ട്. ഈ സാഹചര്യത്തിൽ ആരുടെ വോട്ട് എങ്ങോട്ട പോകുമെന്ന് അറിയില്ല. അതൃപ്തിയുള്ളവരെയും ചാഞ്ചാട്ടക്കാരെയും ഫോണിൽ വിളിച്ചും നേരിട്ടു കണ്ടും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. നിലവിൽ അയഞ്ഞുനിൽക്കുന്നുണ്ടെങ്കിലും കൂട്ടത്തിൽ നിന്ന് കാലുവാരുന്നവർ തലപൊക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

പ്രചാരണം അടിത്തട്ടിലേയ്ക്ക്

ജില്ലയിൽ ത്രികോണ, ചതുഷ്കോണ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളാണ് ഏറെയും. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികളും അണികളും. അവസാന ദിനങ്ങളിൽ കുടുംബയോഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. മുതിർന്ന നേതാക്കൾ, കേന്ദ്ര - സംസ്ഥാന മന്ത്രിമാർ തുടങ്ങിയവരെ ഉൾപ്പെടുത്തിയുള്ള റോഡ് ഷോ, കൺവെൻഷനുകൾക്ക് എന്നിവയ്ക്ക് തുടങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയ അടക്കമുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാണ് വോട്ടുപിടിത്തം.

 ഇരട്ടവോട്ട് ഇവിടെയും

ഇരട്ടവോട്ട് ജില്ലയിലും വ്യാപകമാണ്. അതത് ബൂത്തുകളിലെ വോട്ടേഴ്‌സ് ലിസ്റ്റ് ബൂത്ത് ലെവൽ ഓഫീസർമാരാണ് പരിശോധിക്കുന്നത്. ഇവിരുടെ റിപ്പോർട്ടിലാണ് ഇരട്ടിപ്പുള്ള വോട്ടുകൾ മരവിപ്പിക്കുന്നത്. പക്ഷേ, ഇതൊക്കെ എത്ര കാര്യക്ഷമമാകുമെന്നുറപ്പില്ല. ഈ സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ തന്നെ ഇരട്ടവോട്ടുകൾ കണ്ടെത്തി പരാതി നൽകാനുള്ള ശ്രമത്തിലാണ്.