
ഇടുക്കി: ഉടുമ്പൻചോലയിൽ മന്ത്രി എം എം മണിയെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ സി പി എം ജില്ലാ നേതൃയോഗത്തിൽ തീരുമാനം. ദേവികുളത്ത് എസ് രാജേന്ദ്രനെ വീണ്ടും മത്സരിപ്പിക്കണോയെന്ന കാര്യത്തിൽ സംസ്ഥാന നേത്വത്വം തീരുമാനിക്കട്ടെയെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ അഭിപ്രായമുയർന്നു.
എം എം മണി മന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾ ജില്ലയിൽ പാർട്ടിക്കും മുന്നണിക്കും ആകെ ഗുണം ചെയ്‌തിട്ടുണ്ടെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. മണി വീണ്ടും സ്ഥാനാർത്ഥിയായാൽ അതു ജില്ലയിൽ എല്ലായിടത്തും അനുകൂലമായ തരംഗമുണ്ടാക്കും. അതുകൊണ്ട് ഉടുമ്പൻചോലയിൽ മണിയെ തന്നെ ശുപാർശ ചെയ്യാൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു.
രാജേന്ദ്രന്റെ കാര്യത്തിൽ യോഗത്തിന് ഏകാഭിപ്രായത്തിൽ എത്താനായില്ല. രാജേന്ദ്രൻ മൂന്നു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒരു അവസരം കൂടി നൽകണോയെന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം. രാജേന്ദ്രന് അവസരം നൽകുന്നില്ലെങ്കിൽ ആർ ഈശ്വരൻ, എ രാജ എന്നിവരെ പരിഗണിക്കാമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിച്ചു.
കഴിഞ്ഞ തവണ മത്സരിച്ച തൊടുപുഴ സീറ്റ് ഇത്തവണ കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുക്കാനും ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായിട്ടുണ്ട്. കേരള കോൺഗ്രസിന്റെ താത്പര്യം കൂടി കണക്കിലെടുത്ത് ആയിരിക്കും ഇക്കാര്യത്തിൽ തീരുമാനം.