kamal-hassan

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ‌‍ താരസഖ്യത്തിന് കളമൊരുങ്ങുന്നുവെന്ന് സൂചന നൽകി താരങ്ങൾ കൂടിക്കാഴ്‌ചയ്‌ക്ക് ഒരുങ്ങുന്നു. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനുമായി ഡി എം ഡി കെ നേതാവും നടനുമായ വിജയകാന്ത് കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം.

സീറ്റ് വിഭജന തർക്കത്തിന്റെ പേരിലാണ് ഡി എം ഡി കെ, അണ്ണാ ഡി എം കെ സഖ്യത്തിൽ നിന്ന് പുറത്തേക്ക് പോകാൻ തീരുമാനിച്ചതും മൂന്നാം മുന്നണിയിലേക്ക് പോകാനൊരുങ്ങുന്നതും. അണ്ണാ ഡി എം കെ സഖ്യത്തിൽ തുടരാനാകില്ലെന്ന് ഡി എം ഡി കെ പറയുന്നു. അണ്ണാ ഡി എം കെ അർഹമായ പരിഗണന നൽകുന്നില്ലെന്നും ഡി എം ഡി കെ നേതാവും വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലത വിജയകാന്ത് പറഞ്ഞു.

അണ്ണാ ഡി എം കെ കാര്യമായ പരി​ഗണന നൽകുന്നില്ലെന്ന് നേരത്തെ തന്നെ ഡി എം ഡി കെ ആരോപിച്ചിരുന്നു. ഇത്തവണത്ത തിരഞ്ഞെടുപ്പിൽ 20 സീറ്റുകൾ നൽകണമെന്ന് ഡി എം ഡി കെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പതിനൊന്നിലധികം സീറ്റുകൾ ഒരു കാരണവശാലും നൽകാനാവില്ലെന്ന് അണ്ണാ ഡി എം കെ നേതൃത്വം നിലപാടെടുത്തു. ഇതാണ് ഡി എം ഡി കെയുടെ അതൃപ്തിക്ക് കാരണം. നേരത്തെ പട്ടാളി മക്കൾ കക്ഷിക്ക് പോലും ഇരുപതിലധികം സീറ്റുകൾ നൽകാൻ സഖ്യത്തിൽ ധാരണയായിരുന്നു. ഈ പരി​ഗണന പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് ഡി എം ഡി കെ ആരോപിക്കുന്നത്. സമത്വ മക്കൾ കക്ഷി നേതാവും നടനുമായ ശരത് കുമാർ നേരത്തെ കമൽഹാസനെ കണ്ട് മൂന്നാം മുന്നണിക്ക് പിന്തുണ അറിയിച്ചിരുന്നു.