a-k-balan

പാലക്കാട്: മന്ത്രി എ കെ ബാലന് പകരം തരൂർ നിയമസഭാ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ മത്സരിക്കുമെന്ന് സൂചന. ഡോ കെ പി ജമീലയെ മത്സരിപ്പിക്കാൻ പാർട്ടിയിൽ സജീവമായ ചർച്ചയാണ് നടക്കുന്നത്. ഇന്ന് ചേരുന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകും.

മുൻ ആരോഗ്യ വകുപ്പ് ഡയറക്‌ടറായ ജമീല നിലവിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയാണ്. ബാലൻ നാല് ടേം പൂർത്തിയായ സാഹചര്യത്തിലാണ് പുതിയ നീക്കം. 2011 മുതൽ എ കെ ബാലനാണ് തരൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

2008ലെ നിയമസഭാ പുനർനിർണയത്തോടെയാണ് തരൂർ മണ്ഡലം നിലവിൽ വരുന്നത്. പട്ടിക ജാതി സംവരണ മണ്ഡലമായ തരൂർ സി പി എമ്മിന്റെ ഉറച്ച കോട്ടയാണ്. ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, കാവശേരി, കോട്ടായി, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശി, പുതുക്കോട്, തരൂർ, വടക്കാഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊളളുന്ന തരൂരിൽ നിന്ന് 2011ൽ പാലക്കാട് ജില്ലയിലെ എറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയായിരുന്നു എ കെ ബാലന്റെ വിജയം. 2016ൽ 23,068 വോട്ടിനായിരുന്നു ബാലൻ വിജയിച്ചത്.