
മുംബയ്: രണ്ട് ഡോസ് കൊവീഷീൽഡ് വാക്സിൻ സ്വീകരിച്ച എം ബി ബി എസ് വിദ്യാർത്ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്ന്.രോഗം സ്ഥിരീകരിച്ച സിയോൺ ആശുപത്രിയിലെ എം ബി ബി എസ് വിദ്യാർത്ഥി കഴിഞ്ഞാഴ്ചയായിരുന്നു വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്.
കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് യുവാവിനെ സെവൻ ഹിൽസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചശേഷവും പൂർണമായും പ്രതിരോധ ശേഷി കൈവരിക്കാൻ ദിവസങ്ങളെടുക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
വാക്സിൻ സ്വീകരിക്കുന്ന എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളിൽ രോഗപ്രതിരോധ ശേഷി കൈവരിക്കില്ലെന്ന് സെവൻ ഹിൽസ് ആശുപത്രിയിലെ ഡോ. ബാൽകൃഷ്ണ അദ്സുൽ പറഞ്ഞു. വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ പൂർണ്ണമായും രോഗപ്രതിരോധ ശേഷം ലഭിക്കാൻ 45 ദിവസം വരെ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥിക്ക് നേരിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും, പേടിക്കേണ്ട സാഹചര്യമില്ലെന്നും ഡോക്ടർ വ്യക്തമാക്കി.
വാക്സിനേഷനുശേഷം ചില ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധശേഷി കൈവരിക്കുന്നതിന് മുമ്പുതന്നെ അവർ രോഗബാധിതരായതിനാലാണിതെന്ന് സിയോൺ ആശുപത്രിയിലെ ഡീൻ ഡോ. മോഹൻ ജോഷി പറഞ്ഞു. കുത്തിവയ്പെടുത്തശേഷവും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.