
കോട്ടയം: പി സി ജോർജുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എന്നാൽ അദ്ദേഹത്തിന്റെ മുന്നണി പ്രവേശനത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും സുരേന്ദ്രൻ കോട്ടയത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കിഫ്ബിക്കെതിരെ കേസെടുത്ത എൻഫോഴ്‌സ്‌മെന്റ് തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. ഇത് മുൻകൂട്ടി കണ്ടാണ് ഐസക്ക് സി എ ജി റിപ്പോർട്ട് ചോർത്തിയത്. കുറഞ്ഞ പലിശയ്‌ക്ക് ലഭിക്കേണ്ട വായ്‌പ കൂടുതൽ പലിശയ്ക്കെടുക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സംസ്ഥാന സർക്കാർ പദ്ധതികളിൽ നിയമലംഘനം നടക്കുകയാണെന്നും പദ്ധതി നടപ്പിലെ അഴിമതിയിൽ രണ്ടാം തവണയാണ് കേന്ദ്ര ഏജൻസികൾ കേസെടുക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളെ ഈട് നിർത്തി വായ്പകളെടുക്കുകയാണ്. കൊളളയ്‌ക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി ഹരിശ്ചന്ദ്രൻ ചമയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആഴക്കടൽ മത്സ്യ ബന്ധനത്തിലും മേഴ്സിക്കുട്ടിയമ്മയും മുഖ്യമന്ത്രിയും കളവ് പറയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പടെ തട്ടിപ്പ് സംഘം വിലസുകയാണ്. എൽ ഡി എഫിന്റെ അഴിമതി ചോദ്യം ചെയ്യാൻ യു ഡി എഫ് തയ്യാറാകുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.