editorial-

കോൺ ഐസ്‌ക്രീമിന്റെ കണ്ടുപിടിത്തത്തെപ്പറ്റി ഒരു കഥ കേട്ടിട്ടുണ്ട്. ഒരുകാലത്ത് ഐസ്‌ക്രീം കപ്പുകൾ ഉപേക്ഷിക്കപ്പെടുന്നത് അമേരിക്കയിൽ വലിയ പരിസ്ഥിതിപ്രശ്നമായി മാറി. ഇത് പരിഹരിക്കാനായി ഒരു പ്രധാന ഐസ്‌ക്രീം കമ്പനിയുടെ ഉടമകൾ വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിൽ യോഗം വിളിച്ചു. പലരും പല നിർദ്ദേശങ്ങളും പറഞ്ഞു. പക്ഷേ ഒരു പരിഹാരമാർഗം ഉരുത്തിരിഞ്ഞു വന്നില്ല. ഇതിനിടയിൽ ചായ നൽകുകയായിരുന്ന വെയ്റ്റർ ഒരു നിർദ്ദേശം അറിയാതെ ഉറക്കെ പറഞ്ഞുപോയി. ''ഐസ്‌ക്രീമിന്റെ കൂടെ കപ്പും അങ്ങ് കഴിച്ചാൽ പ്രശ്നം തീരുമല്ലോ" എന്ന് . എല്ലാവരും ആദ്യം പൊട്ടിച്ചിരിച്ചെങ്കിലും കോൺ ഐസ്‌‌ക്രീമിന്റെ തുടക്കത്തിന് പ്രചോദനമായത് ആ അവിദഗ്ദ്ധന്റെ നിർദ്ദേശമായിരുന്നു. രാജ്യത്ത് ശാസ്ത്രജ്ഞർ മാത്രമല്ല കണ്ടുപിടിത്തങ്ങൾ നടത്തുന്നത്. യാതൊരു ശാസ്ത്ര പരിജ്ഞാനവുമില്ലാത്ത പലരും ചില കണ്ടുപിടിത്തങ്ങളുമായി മുന്നോട്ട് വരാറുണ്ട്. ഇതൊക്കെ പത്രങ്ങളിൽ വാർത്തകളും ആകാറുണ്ട്. പക്ഷേ മിക്കവാറും അതുകൊണ്ട് അവസാനിക്കും. കാരണം അവിദഗ്ദ്ധന്റെ കണ്ടുപിടിത്തങ്ങൾ ഒരിക്കലും വിദഗ്ദ്ധരുടെ സമിതി ഗൗരവമായി പരിഗണിക്കില്ല. ഒറ്റയാൾ പോരാട്ടം നടത്തി വിജയിക്കുക അസാദ്ധ്യവുമാണ്. സ്വകാര്യ കമ്പനികൾ ഇവരെ സഹായിക്കാൻ മുന്നോട്ടു വരാനുള്ള സാദ്ധ്യതയും കുറവാണ്. കാരണം സാധാരണക്കാരുടെ ആശയങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും സർക്കാരിൽ നിന്ന് അനുമതി ലഭിക്കില്ല എന്നതു തന്നെ കാരണം. അതിനാൽ സർക്കാർ തന്നെ ഇത്തരത്തിലുള്ള കണ്ടുപിടിത്തങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു പ്രത്യേക സംവിധാനം തുടങ്ങുന്നത് നല്ലതായിരിക്കും.

ആനന്ദിന്റെ അദ്‌ഭുത ട്രൈക്ക് ഓടും നീന്തും പറപറക്കും എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി ഒന്നാംപുറത്ത് ഒരു കൗമുദി സ്പെഷ്യൽ പ്രസിദ്ധീകരിച്ചിരുന്നു. ശാസ്താംകോട്ടക്കാരനായ ഒരു ചെറുപ്പക്കാരൻ കരയിലും വെള്ളത്തിലും ആകാശത്തും സഞ്ചരിക്കുന്ന ഒരു വാഹനം വികസിപ്പിച്ചതു സംബന്ധിച്ചാണ് വാർത്ത. 18 ലക്ഷം രൂപ ചെലവിലാണ് ട്രൈക്ക് - 4 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വാഹനം നിർമ്മിച്ചത്. ഇതുപോലുള്ള കണ്ടുപിടിത്തങ്ങളിൽ സർക്കാരിന്റെ ശ്രദ്ധ പതിയുകയും പ്രോത്സാഹനം ലഭിക്കുകയും ചെയ്താൽ നാളെ സമൂഹത്തിന് പ്രയോജനകരമായ പല കണ്ടുപിടിത്തങ്ങളും പരീക്ഷണശാലകൾക്ക് പുറത്ത് ഉണ്ടായി വന്നെന്നിരിക്കും. സമർത്ഥനായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ കീഴിൽ ഇതിനായി മാത്രം ഒരു വിഭാഗം തുടങ്ങുന്നത് തുടക്കത്തിൽ പരിഹാസത്തിന് പോലും ഇടയാക്കാമെങ്കിലും ഭാവിയിൽ അത് ഗുണകരമായി ഭവിക്കുക തന്നെ ചെയ്യും. ഇന്ന് വളർന്ന് പന്തലിച്ചിരിക്കുന്ന 'കുടുംബശ്രീ" എന്ന സംവിധാനത്തെ തുടക്കത്തിൽ ആരെങ്കിലും ഗൗരവമായി കണ്ടിരുന്നോ? വിജയിച്ചു കഴിഞ്ഞാലേ അംഗീകരിക്കപ്പെടൂ എന്ന പഴയ കാഴ്ചപ്പാട് മാറിവരണം. പ്രതിഭകളെ മുളയിലേ കണ്ടെത്തി നനച്ച് വളർത്താൻ സർക്കാർ സംവിധാനത്തിന് മാത്രമേ കഴിയൂ.