
മോസ്കോ: സോവിയറ്റ് യൂണിയന്റെ പതനത്തിൽ മുഖ്യ പങ്ക് വഹിച്ച മിഖായേൽ ഗോർബച്ചേവിന് 90 വയസ്. സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്നു അദ്ദേഹം. മാർച്ച് രണ്ടിനായിരുന്നു ജന്മദിനം. കൊവിഡ് മൂലം സൂമിലൂടെയാണ് അദ്ദേഹത്തിന്റെ പിറന്നാൾ അനുയായികൾ ആഘോഷിച്ചത്. സൂമിൽ അനുയായികളുമായും സുഹൃത്തുക്കളുമായും ഗോർബച്ചേവ് സംവദിച്ചു.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ, ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ എന്നിങ്ങനെ നിരവധി ലോകനേതാക്കൾ ഗോർബച്ചേവിന് പിറന്നാൾ ആശംസകൾ നേർന്നു.
ഗോർബച്ചേവിന്റെ പരിഷ്കാരങ്ങൾ
ആയുധ നിയന്ത്രണവും ജനാധിപത്യ പരിഷ്കാരങ്ങളും നടപ്പിലാക്കിയ ഗോർബച്ചേവ് ശീതയുദ്ധം അവസാനിപ്പിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. അദ്ദേഹം ഭരണാധികാരിയിരിക്കെ, 1991ലാണ് സോവിയറ്റ് യൂണിയൻ പല സ്വതന്ത്ര രാജ്യങ്ങളായി മാറുന്നത്. അദ്ദേഹം നടപ്പാക്കിയ ഗ്ലാസ്നോസ്ത്, പെരിസ്ട്രോയ്ക എന്നീ പരിഷ്കാരങ്ങൾ കമ്യൂണിസ്റ്റ് രാജ്യമായിരുന്ന സോവിയറ്റ് യൂണിയനെ പുരോഗമന വാദത്തിലേക്ക് നയിച്ചു. സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയ സംവിധാനം അദ്ദേഹം പാടെ മാറ്റിയെഴുതി. സമ്പദ്വ്യവസ്ഥയുടെ വികേന്ദ്രീകരണവും നടപ്പാക്കി. എന്നാൽ, ഈ പരിഷ്കാരങ്ങളെല്ലാം സോവിയറ്റ് യൂണിയന്റെ പതനത്തിന് കാരണമായി. എന്നാൽ, കിഴക്കൻ യൂറോപിൽ സോവിയറ്റ് യൂണിയന്റെ സർവാധിപത്യം അവസാനിപ്പിച്ചതിനും സമാനമായ മറ്റു നീക്കങ്ങൾക്കും 1990ൽ അദ്ദേഹത്തിന് സമാധാന നൊബേൽ ലഭിച്ചു. 1971ലാണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര സമിതിയിൽ ആദ്യമായി അദ്ദേഹം അംഗമാകുന്നത്. 1979ൽ പോളിറ്റ് ബ്യൂറോയിലെത്തി. 1985ൽ പ്രസിഡന്റായി സ്ഥാനമേറ്റു.