
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും മുഖ്യമന്ത്രി മമതാ ബാനർജിയും വീണ്ടും അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബി.ജെ.പി ബംഗാളിൽ അധികാരം നേടുകയാണെങ്കിൽ ഈ ജോലി ഉപേക്ഷിച്ച് വ്യത്യസ്തമായ മറ്റെന്തെങ്കിലും മേഖലയിലേക്ക് പോകുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ഇന്ത്യ ടുഡേയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ബംഗാളിൽ ബി.ജെ.പി നൂറ് സീറ്റിന് മുകളിൽ വിജയിക്കുകയാണെങ്കിൽ ഞാൻ ജോലി നിറുത്തും. ഐ.പി.എ.സി എന്ന തന്റെ തിരഞ്ഞെടുപ്പ് പ്രവർത്തന സ്ഥാപനം വിടും. മറ്റെന്തെങ്കിലും ജോലി ചെയ്യും.
മറ്റൊരു തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിങ്ങൾക്കെന്നെ കാണാനില്ല.' -പ്രശാന്ത് കിഷോർ പറഞ്ഞു.
ഉത്തർപ്രദേശിൽ താൻ പരാജയപ്പെട്ടിട്ടുണ്ട്. അവിടെ ഞങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യാൻ സാധിച്ചിരുന്നില്ല. പക്ഷേ ബംഗാളിൽ എനിക്ക് ഒഴിവ്കഴിവ് പറയാനാവില്ല. മമത തനിക്ക് പ്രവർത്തിക്കാൻ വേണ്ടത്ര സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ബംഗാൾ നഷ്ടപ്പെടുകയാണെങ്കിൽ താൻ ഈ ജോലിക്ക് യോഗ്യനല്ലെന്ന് സമ്മതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃണമൂലിൽ ചില ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ആ വിടവുകൾ നികത്താൻ ബി.ജെ.പി വളരെ സഹായകരമായെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. പണവും പദവികളും ടിക്കറ്റും നൽകി ബി.ജെ.പി ചില നേതാക്കളെ വശത്താക്കുന്നുണ്ട്. അതിൽ അതിശയപ്പെടാനില്ല. പാർട്ടി പ്രവർത്തകർക്ക് ഒരു ആവേശം സൃഷ്ടിക്കാനാണ് 200 സീറ്റുകൾ നേടുമെന്നെല്ലാം അമിത് ഷാ പറയുന്നത്. അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.