german-war-ship

ബീജിംഗ് : അതിർത്തികളിൽ നിരന്തരം സംഘർഷം സൃഷ്ടിച്ചും, അയൽരാജ്യങ്ങളുമായി തർക്കങ്ങളിലേർപ്പെട്ടുമാണ് ചൈന ലോകത്തിന് മുൻപിൽ തങ്ങളുടെ അപ്രമാദിത്യം വിളമ്പിയിരുന്നത്. എന്നാൽ ഈ വീമ്പിളക്കത്തിന് കിട്ടിയ ശക്തമായ തിരിച്ചടിയായിരുന്നു ലഡാക്കിൽ ഇന്ത്യയുടെ കൈയ്യിൽ നിന്നും ലഭിച്ചത്. ഇതോടെ പല്ലു കൊഴിഞ്ഞ അവസ്ഥയിലാണ് ചൈന.
കിഴക്കനേഷ്യൻ രാജ്യങ്ങളുമായുള്ള തർക്കപ്രദേശമായ ചൈനാക്കടലിൽ മുന്നറിപ്പുമായി ജർമ്മൻ യുദ്ധക്കപ്പൽ സഞ്ചരിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിടുന്നത്.

2002നു ശേഷം ഇതാദ്യമായിട്ടാണ് ജർമ്മനിയുടെ യുദ്ധക്കപ്പൽ ദക്ഷിണ ചൈനക്കടലിലൂടെ സഞ്ചരിക്കുന്നത്. ചൈനയുടെ അപ്രമാദിത്വം തടയാനും ഈ മേഖലയിലെ അന്താരാഷ്ട്ര ക്രമം പാലിക്കുന്നതിനും വേണ്ടിയാണ് ജർമ്മനിയുടെ ഈ സാഹസം. തർക്കപ്രദേശങ്ങളിൽ സ്ഥിരമായി ബലപ്രയോഗം നടത്തുന്ന ചൈനീസ് നടപടിയെ കൂറ്റൻ യുദ്ധക്കപ്പലുകൾ അയച്ച് അമേരിക്ക പ്രതിരോധത്തിലാഴ്ത്തിയിട്ടുണ്ട്. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയതുപോലെ ഒരു ജർമ്മൻ യുദ്ധക്കപ്പൽ ദക്ഷിണ ചൈനാക്കടലിലൂടെ സഞ്ചരിക്കുന്നത് ഏറെ വാർത്താ പ്രാധാന്യം നേടുന്നു.

ജർമ്മനിയുടെ ഭാഗത്തു നിന്നും യുദ്ധക്കപ്പൽ അയക്കുവാൻ തീരുമാനിച്ച നീക്കത്തെ പ്രശംസിച്ചു കൊണ്ട് അമേരിക്കയും രംഗത്തുവന്നിട്ടുണ്ട്. ഇന്തോ പസഫിക്കിലെ നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തിനുള്ള ജർമ്മൻ നീക്കത്തെ സ്വാഗതം ചെയ്യുകയാണ് അമേരിക്ക. എന്നാൽ ചൈനയുടെ 12 നോട്ടിക്കൽ മൈൽ പരിധിയിൽ യുദ്ധക്കപ്പൽ കടക്കില്ലെന്ന് ജർമ്മനി അറിയിച്ചിട്ടുണ്ട്. അടുത്തിടെ വിദേശകപ്പലുകൾക്കെതിരെ ആയുധം പ്രയോഗിക്കുവാൻ ചൈന അവരുടെ കോസ്റ്റ് ഗാർഡിന് അനുമതി നൽകിയിരുന്നു. ചൈനയുടെ പുതിയ നിയമനിർമ്മാണത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. സ്വതന്ത്രവും തുറന്നതുമായ ഇന്തോപസഫിക് എന്ന അമേരിക്കൻ ആശയം ചൈനീസ് പ്രസിഡന്റുമായുള്ള ആദ്യ ഫോൺ സംഭാഷത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പങ്കുവച്ചിരുന്നു. കഴിഞ്ഞ മാസം ഫ്രാൻസും ഒരു ആണവോർജ അന്തർവാഹിനിയെയും യുദ്ധക്കപ്പലിനെയും ദക്ഷിണ ചൈനാക്കടലിൽ പട്രോളിംഗ് നടത്താനായി അയച്ചിരുന്നു.