lavlin-case

കൊച്ചി: കിഫ്‌ബി പോര് മുറുകി നിൽക്കെ കേരളത്തിൽ രാഷ്ട്രീയ വിവാദം സൃഷ്‌ടിച്ച ലാവ്‌ലിൻ കേസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇടപെടുന്നു. ക്രൈം എഡിറ്റർ ടി പി നന്ദകുമാറിന്റെ പരാതിയിലാണ് ഇ ഡി ഇടപെടുന്നത്. തെളിവുകളുമായി ഹാജരാകാൻ നന്ദകുമാറിന് ഇ ഡി നോട്ടീസ് നൽകി.

നാളെ രാവിലെ പതിനൊന്ന് മണിയ്‌ക്ക് ഹാജരാകാനാണ് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയിരിക്കുന്നത്. കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. 2006ൽ നൽകിയ പരാതിയിലാണ് ഇ ഡിയുടെ നടപടി. സംസ്ഥാനം മറ്റൊരു തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ ലാവ്‌ലിൻ കേസ് സജീവമാകുന്നത് പുതിയ രാഷ്ട്രീയ ചർ‌ച്ചകൾക്ക് വഴിയൊരുക്കും.

2006ൽ നന്ദകുമാർ പരാതി നൽകിയെങ്കിലും കേസിൽ സർക്കാർ ഇടപെടലൊന്നും ഉണ്ടാവാത്തതിനെ തുടർ‌ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ തന്നെ നേരിട്ടുകണ്ട് നന്ദകുമാർ വിവരം അറിയിച്ചിരുന്നു. 2008ൽ കേസുമായി ബന്ധപ്പെട്ട് സി ബി ഐയും ക്രൈം നന്ദകുമാറിന്റെ കൈയിൽ നിന്ന് തെളിവുകൾ ശേഖരിച്ചിരുന്നു.

ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനാണ് പതിനഞ്ച് വർഷം മുമ്പ് നന്ദകുമാർ പരാതി നൽകിയത്. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ് അടക്കമുളളവയായിരുന്നു പരാതിയുടെ ഉളളടക്കം. കഴിഞ്ഞ മാസം 25നാണ് നന്ദകുമാറിന് ഇ ഡി നോട്ടീസ് നൽകിയത്.