
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സി പി എം. എൽ ഡി എഫിന് ഭരണ തുടർച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബി ജെ പിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമെന്ന് സി പി എം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും ഈ സർക്കാരിനുമുളള തിളക്കമേറിയ പ്രതിച്ഛായ ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവർ മാറിയെന്നും വ്യക്തമാക്കുന്നതാണ് കസ്റ്റംസ് കൊടുത്ത സത്യവാങ്‌മൂലം. തിരഞ്ഞെടുപ്പ് പ്രചാരവേലയുടെ ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ ഏജൻസികൾ അധപതിച്ചിരിക്കുകയാണ്. ജനങ്ങൾ വിഡ്ഢികളാണെന്നു കരുതരുതെന്നും സി പി എം പറയുന്നു.
യു ഡി എഫ്- ബി ജെ പി കൂട്ടുകെട്ട് നടത്തുന്ന ഈ വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നൽകും. പ്രതികളിലൊരാൾ കോടതിയിൽ മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞതാണെന്ന രീതിയിൽ മാസങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഹൈക്കോടതിയിൽ കസ്റ്റംസ് പ്രസ്‌താവന നൽകുന്നതിന്റെ ഉദ്ദേശം പകൽ പോലെ വ്യക്തമാണ്. ഇത് പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജൻസികളുടെ ദുരുപയോഗവുമാണെന്നും പ്രസ്‌താവനയിൽ പറയുന്നു.
കഴിഞ്ഞ കുറച്ചു കാലമായി ബി ജെ പിയും കോൺഗ്രസും ഉയർത്തിയ അടിസ്ഥാനരഹിത ആരോപണങ്ങൾ കോടതികളിൽ പ്രസ്‌താവനകളും സത്യവാങ്മൂലങ്ങളുമായി എഴുതി കൊടുക്കുന്ന പണിയാണ് ഇ ഡിയും കസ്റ്റംസും സി ബി ഐയും ചെയ്യുന്നത്. സ്വർണക്കടത്ത് അന്വേഷിക്കാൻ വന്ന ഏജൻസികൾക്ക് ഇതുവരെയും അതു സംബന്ധിച്ച ഒന്നും തന്നെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. പുകമറകൾ സൃഷ്‌ടിച്ച് സങ്കുചിത രാഷ്ട്രീയ നേട്ടം കൊയ്യാനുളള ശ്രമം തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പരാജയപ്പെടുത്തിയതാണ്. അതിൽ നിന്നും പാഠം പഠിക്കാതെ തരം താണ കളിക്ക് നിൽക്കുന്നവർ ഇതു കേരളമാണെന്ന് ഓർക്കുന്നത് നല്ലതാണെന്നും സി പി എം പ്രസ്‌താവനയിൽ പറയുന്നു.