
ലക്‌നൗ: ഇന്തോ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ പൊലീസ് നടത്തിയ വെടിവയ്പിൽ ഇന്ത്യൻ പൗരനായ ഗോവിന്ദ (26) കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഗോവിന്ദയും സുഹൃത്തുക്കളായ പപ്പു സിംഗ്, ഗുർമീത് സിംഗ് എന്നിവരും മാർക്കറ്റിൽ പോയി മടങ്ങി വരവെ, നേപ്പാൾ പൊലീസുമായി വാക്കുതർക്കമുണ്ടായി. തുടർന്നാണ് ഗോവിന്ദയ്ക്ക് വെടിയേറ്റതെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. തർക്കകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. നേപ്പാളിലേക്ക് പോയ മൂന്ന് ഇന്ത്യൻ പൗരൻമാരും നേപ്പാൾ പൊലീസും തമ്മിൽ തർക്കമുണ്ടായെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്ന് പിലിഭിത് പൊലീസ് സൂപ്രണ്ട് ജയ്പ്രകാശ് പറഞ്ഞു. ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾ ഇന്ത്യൻ പ്രദേശത്തേക്ക് തിരിച്ചെത്തി. അതേസമയം മൂന്നാമത്തെ ആളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. തിരിച്ചെത്തിയ യുവാവിനെ ചോദ്യം ചെയ്യാൻ ശ്രമിക്കുകയാണെന്നും അതിർത്തിയിൽ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും ഉത്തർപ്രദേശ് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.