
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആരോപമം ഗുരുതരമാണെന്നും അടിയന്തര നടപടി വേണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. മുമ്പൊരിക്കലും കേൾക്കാത്ത തരം ആരോപണങ്ങളാണ് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ ഉള്ളതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
1164 പ്രകാരമുള്ള ഒരു മൊഴി എങ്ങനെയാണ് ഇത്രയും ദിവസമായിട്ടും പുറത്ത് വരാതിരുന്നതിൽ ഉമ്മൻചാണ്ടി സംശയം പ്രകടിപ്പിച്ചു. രണ്ട് മാസം കഴിഞ്ഞാണ് ഈ മൊഴി പുറത്ത് വരുന്നതെന്നും ഇത്രയും കാലം ഇതിൽ നടപടി എടുക്കാതിരുന്നതെന്ന് എന്ത് കൊണ്ടാണെന്നും ഉമ്മൻചാണ്ടി ചോദിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള തുടർനടപടികളാണ് ഉമ്മൻചാണ്ടി കേസിൽ ആവശ്യപ്പെടുന്നത്. ഇത്രയും ഗുരുതരമായ ആരോപണമുയർന്നിട്ടും പ്രതികരണമുണ്ടാകാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ഡോളർ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് 164ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ പറയുന്നത്. സ്വർണക്കടത്തിൽ അന്വേഷണം നേരിടുന്ന യുഎഇ കോൺസുലർ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നതെന്നും കോൺസുലർ ജനറലിനും സ്പീക്കർക്കുമിടയിൽ മദ്ധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നുമാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.