
തൃശൂർ: തൃശൂർ ജില്ലയിലെ സി പി എം സ്ഥാനാർത്ഥികളെപ്പറ്റി പാർട്ടിയിൽ ധാരണയായി. ചേലക്കര നിയോജകമണ്ഡലത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്‌ണനെ മത്സരിപ്പിക്കാൻ സി പി എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. നിലവിലെ എം എൽ എ യു ആർ പ്രദീപിനെ ഒഴിവാക്കിയാണ് രാധാകൃഷ്‌ണനെ സ്ഥാനാർത്ഥിയാക്കുന്നത്.
ഒരു തവണ മാത്രം എം എൽ എ ആയ പ്രദീപന്റെ പേരാണ് ജില്ലാ കമ്മിറ്റി ആദ്യം നിർദേശിച്ചത്. എന്നാൽ സംസ്ഥാന കമ്മിറ്റി കെ രാധാകൃഷ്‌ണൻ മത്സരരംഗത്ത് വേണമെന്ന് നിർദേശിക്കുകയായിരുന്നു. തുടർന്ന് ഉചിതമായ മണ്ഡലം കണ്ടെത്താൻ തൃശൂർ ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകുകയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ്, പ്രദീപന് പകരം രാധാകൃഷ്‌ണനെ ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. മണ്ഡലത്തിൽ സജീവമായ പ്രദീപനെ ഒരു തവണ മാത്രം അവസരം നൽകിയശേഷം ഒഴിവാക്കിയതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഗുരുവായൂരിൽ സാദ്ധ്യത പട്ടികയിൽ പരിഗണിച്ചിരുന്ന മുതിർന്ന നേതാവും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോണിനെ ഒഴിവാക്കാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ബേബി ജോണിന് പകരം ഗുരുവായൂരിൽ ചാവക്കാട് ഏരിയ സെക്രട്ടറി എൻ കെ അക്ബറിനെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായത്. ചാവക്കാട് നഗരസഭ മുൻ ചെയർമാനാണ് അക്ബർ. ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയിൽ മാറ്റം വേണ്ടെന്നും ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പുതുക്കിയ സ്ഥാനാർത്ഥി പട്ടിക ജില്ലാ കമ്മിറ്റി ചർച്ച ചെയ്‌തശേഷം സംസ്ഥാന കമ്മിറ്റിക്ക് അയച്ചു നൽകും.