
ഇസ്ലാമാബാദ്: വിശ്വാസ വോട്ടെടുപ്പിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഭൂരിപക്ഷം തെളിയിച്ചു. 342 അംഗ പാർലമെന്റിൽ 178 വോട്ടുകൾ സർക്കാർ നേടി. 172 വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
ബുധനാഴ്ച നടന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ധനമന്ത്രി പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇമ്രാൻഖാന്റെ വിജയം.
വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ഇമ്രാനെതിരെ വോട്ട് ചെയ്യുന്ന വിമതരെ അയോഗ്യരാക്കുമെന്ന് ഭരണകക്ഷി പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷ പാർട്ടികൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് നേരത്തെ തന്നെ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പി.ഡി.എം) വ്യക്തമാക്കിയിരുന്നു. 11 പാർട്ടികളുടെ സഖ്യമാണ് പി.ഡി.എം.
സെനറ്റ് തിരഞ്ഞെടുപ്പിൽ ധനമന്ത്രി അബ്ദുൽ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ഇതോടെ 68കാരനായ മുൻ ക്രിക്കറ്റർ പാർലമെന്റിന്റെ കീഴ്സഭയിൽ വിശ്വാസവോട്ട് നേരിടുകയായിരുന്നു.
181 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാൻ ഖാൻ സർക്കാർ അധികാരത്തിലേറിയിരുന്നത്. ഫൈസൽ വൗഡയുടെ രാജിയോടെ ഭൂരിപക്ഷം 180 ആയി കുറഞ്ഞിരുന്നു. 160 അംഗങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.