p-kayarajan-

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നുള്ള പ്രചാരണങ്ങളെ സി.പി.എം നേതാവ് പി ജയരാജൻ തള്ളി. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും മറ്റും സ്ഥാനാർത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് ഏത് ചുമതല നൽകണം എന്നത് തീരുമാനിക്കേണ്ടത് പാർട്ടിയാണ്യ എൽ.ഡി.എഫിന്റെ തുടർ ഭരണം ഉറപ്പുവരുത്തേണ്ട സന്ദർഭത്തിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാർട്ടി ശത്രുക്കൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. പി..ജെ. ആർമി എന്ന പേരിൽ നവമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജയരാജൻ വ്യക്തമാക്കി.

ജയരാജന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് എൻ ധീരജ് കണ്ണൂർ സ്‌പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം പി ജയരാജനെ തഴഞ്ഞതിൽ രൂക്ഷ പ്രതികരണം വന്നിരുന്നു.