
ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിനായി വീടുതോറുമുളള ധനസമാഹരണം അവസാനിപ്പിച്ചതായി ശ്രീരാമ ജൻമ്മഭൂമി തീർഥ ട്രസ്റ്റ്. ട്രസ്റ്റിന്റെ വെബ്‌സൈറ്റിലൂടെ ധനസഹായം നൽകാമെന്നും ക്ഷേത്രം മൂന്ന് വർഷം കൊണ്ട് തയ്യാറാക്കുമെന്നും ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് പറഞ്ഞു.
ട്രസ്റ്റ് നേരത്തെ 7285 സ്ക്വയർ ഫീറ്റ് സ്ഥലം കൂടി വാങ്ങിയിരുന്നു. ക്ഷേത്ര നിർമാണത്തിന് കോടതി അനുവദിച്ച് നൽകിയ 70 ഏക്കറിനോട് ചേർന്ന പ്രദേശമായിരുന്നു വാങ്ങിയത്. സ്ഥലത്തിന്റെ ഉടമയ്ക്ക് ഒരു കോടി രൂപയോളം നൽകിയാണ് സ്ഥലം വാങ്ങിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി കണ്ടെത്തിയിട്ടുളള സ്ഥലം 70 ഏക്കറിൽ നിന്ന് 107 ഏക്കറായി വികസിപ്പിക്കാനാണ് ട്രസ്റ്റ് പദ്ധതിയിടുന്നത്. പ്രധാന ക്ഷേത്രം അഞ്ചേക്കറോളം സ്ഥലത്ത് നിർമ്മിക്കുമ്പോൾ ബാക്കിയുളള ഭൂമിയിൽ 100 ഏക്കറോളം വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. മ്യൂസിയങ്ങൾ, ലൈബ്രറി, യജ്ഞശാല, രാമന്റെ ജീവിതത്തിന്റെ വിവിധ എപ്പിസോഡുകൾ ചിത്രീകരിക്കുന്ന ചിത്രഗാലറി എന്നിവ രാമക്ഷേത്രവളപ്പിൽ നിർമിക്കും.